സ്ത്രീധനമായി നല്‍കിയത് 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും കാറും; വീണ്ടും സ്ത്രീധനം ചോദിച്ച് യുവതിയുടെ കാല് തല്ലി ഒടിച്ച് ഭര്‍ത്താവും കുടുംബവും

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല് തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും ജയിലിലടച്ച് കോടതി. നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്‍, അനുജന്‍ റിജോ, അച്ഛന്‍ സി രാജന്‍, അമ്മ വസന്ത രാജന്‍ എന്നിവര്‍ക്ക് നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. ഇതോടെ ഇവര്‍ അഴിക്കുള്ളിലായി.

കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തന്നെയും അച്ഛനെയും മര്‍ദ്ദിച്ചുവെന്ന് കാണിച്ച് യുവതിയാണ് പരാതി നല്‍കിയത്. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജാമ്യം നിഷേധിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകും ചെയ്യുന്ന ആദ്യത്തെ കേസാകും ഇതെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തോമസ് പറഞ്ഞു.

അതേസമയം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ ഹൈക്കോടതി, കീഴ്‌ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മൃദുസമീപനം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

മര്‍ദനത്തിന് ഇരയായ യുവതിയും ഡോക്ടറാണ്. വിഴിഞ്ഞം സ്വദേശിയാണ് പെണ്‍കുട്ടി. 2020 സെപ്റ്റംബര്‍ നാലിനാണ് സിജോ രാജനുമായുള്ള യുവതിയുടെ വിവാഹം നടന്നത്. 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കി. എന്നാല്‍ കൂടുതല് പണം വേണമെന്ന് ആവശ്യപ്പെട്ട് സിജോയും കുടുംബവും മര്‍ദിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച യുവതിയുടെ 63കാരനായ പിതാവിനെയും സിജോ രാജനും കുടുംബവും മര്‍ദിച്ചുവെന്നാണ് പരാതി.

Exit mobile version