ഉത്രയില്‍ നിന്നും വിസ്മയില്‍ എത്തിയപ്പോള്‍ എന്തു മാറ്റമാണ് സംഭവിച്ചത്?, പ്രത്യേകിച്ച് ഒരു മാറ്റവുമില്ല, ന്യൂജന്‍ എന്നൊക്കെ പറയാന്‍ കൊള്ളാം എന്നാല്‍ കാശിന്റെ കാര്യം വരുംമ്പോള്‍ പലരും ഓള്‍ഡ്ജന്‍ ആണ്; കുറിപ്പ്

സ്ത്രീധനത്തിന്റെ പേരില്‍ നിരവധി സ്ത്രീജീവിതങ്ങളാണ് തകര്‍ന്നത്. ഉത്രയും വിസ്മയയുമൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്. എന്നാലും മലയാളിയുടെ പഴകി ദ്രവിച്ച വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുകയാണ്. കല്യാണ ദിവസം പെണ്ണിനെ പൊന്നും പണ്ടവും കൊണ്ട് അലങ്കരിച്ചു വേദിയിലെത്തിക്കുന്ന കാഴ്ച തന്നെയാണ് ഇപ്പോഴും കാണുന്നത്.

ഇത്തരത്തിലുള്ള കച്ചവട കല്യാണങ്ങളുടെ കഥാന്ത്യം ദുരന്തങ്ങളായിരിക്കും കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമം മുന്‍നിര്‍ത്തി ചില വസ്തുതകള്‍ ഓര്‍മ്മിപ്പിക്കുകയാണ് അഡ്വ: വിമല്‍ കുമാര്‍ എ.വി. വനിത ഓണ്‍ലൈനുമായാണ് അദ്ദേഹം ഇദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

സ്വന്തം ഗൃഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കുവാനും പരാതി നല്‍കാനും സ്ത്രീകള്‍ തന്നെ മുന്നേട്ടു വരേണ്ടത് അതാ്യവശ്യമാണെന്ന് അഡ്വ: വിമല്‍ കുറിക്കുന്നു.. ഇത്തരം അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് Domestic Violence Act 2005 എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

കുറിപ്പ് വായിക്കാം:

ഉത്രയില്‍ നിന്നും വിസ്മയയില്‍ എത്തുമ്പോള്‍

ഉത്രയില്‍ നിന്നും വിസ്മയില്‍ എത്തിയപ്പോള്‍ എന്തു മാറ്റമാണ് ഇവിടെ വന്നത്. പ്രത്യേകിച്ച് ഒരു മാറ്റവും വന്നിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമായി നില നില്‍ക്കുന്നു . ന്യൂജന്‍ എന്നൊക്കെ പറയാന്‍ കൊള്ളാം എന്നാല്‍ കാശിന്റെ കാര്യം വരുംമ്പോള്‍ പലരും ഓള്‍ഡ്ജന്‍ ആവുന്നതു കാണാം..സ്ത്രീധനത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി പീഡനം അനുഭവിച്ചിരുന്നു എന്നത് മാതാപിതാക്കളും പറയുന്നു. സമയാസമയം പ്രതികരിക്കാതിരുന്നത് പ്രതിക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചാല്‍ മാത്രം പോര അവര്‍ വീട്ടില്‍ വന്നു പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ഗൗരവപരമായി കണക്കിലെടുക്കുകയും വേണം. അല്ലാത്ത പക്ഷം ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.

സ്വന്തം ഗൃഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കുവാനും പരാതി നല്‍കാനും സ്ത്രീകള്‍ തന്നെ മുന്നേട്ടു വരേണ്ടത് അത്യവശ്യമാണ്. ഇത്തരം അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് Domestic Violence Act 2005 അഥവാ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005. ഗാര്‍ഹിക അന്തരീക്ഷത്തില്‍ അതിക്രമം കൂടാതെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ മുന്‍ നിര്‍ത്തി നിര്‍മ്മിക്കപ്പെട്ടതാണ് ഈ നിയമം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, സ്ത്രീകള്‍ക്ക് സമത്വം,സ്വാതന്ത്രം, സമാധാനം, നീതി എന്നിവ ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് ചെയ്യുന്നത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് സ്വന്തം വീടുകളില്‍ തന്നെയാണ് എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. അതിക്രമങ്ങള്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിലവില്‍ വന്നതാണ് ഈ നിയമം. കുടുംബാന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ഗാര്‍ഹിക ബന്ധം എന്നാല്‍ ഗൃഹത്തില്‍ താമസിക്കുന്നത് വഴിയുള്ള ബന്ധം എന്നാണിവിടെ അര്‍ഥമാക്കുന്നത്. ഇതില്‍ രക്ത ബന്ധം,വൈവാഹിക ബന്ധം,വിവാഹേതര ബന്ധങ്ങള്‍ (ലിവിംഗ് ടുഗദര്‍) എന്നിവ ഉള്‍പ്പെടുന്നു.സ്വന്തം വീടുകളില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. ഗാര്‍ഹിക അതിക്രമങ്ങള്‍ എന്നാല്‍ എന്താണ്? ഗാര്‍ഹിക അതിക്രമം അഥവാ പീഡനം എന്നത് സ്വന്തം വീട്ടുകാരില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ ഉള്ള അതിക്രമങ്ങള്‍ ആണ്. ഗാര്‍ഹിക അതിക്രമങ്ങളെ പ്രധാനമായും നാലായി തരം തിരിച്ചിരിക്കുന്നു…

1. ശാരീരിക അതിക്രമങ്ങള്‍

ഒരു സ്ത്രീയുടെ ശരീരത്തില്‍ അപകടമോ വേദനയൊ ഉളവാക്കാവുന്നതായ എല്ലാത്തരം ശാരീരിക ഉപദ്രവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

2. മാനസികമായ അതിക്രമങ്ങള്‍

പരിഹസിക്കലും, കുറ്റപ്പെടുത്തലും, വാക്കാലുള്ള അവഹേളനവും, അപകീര്‍ത്തിപ്പെടുത്തലും, മാനസികമായ പീഡനങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.കൂടാതെ കുട്ടികള്‍ ഉണ്ടാകാത്തതിനോ, ആണ്‍കുട്ടികള്‍ ഉണ്ടാകാത്തതിനോ സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും ഈ നിയമ പ്രകാരം കുറ്റകരമാണ്.

3. ലൈംഗിക അതിക്രമങ്ങള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക പ്രവൃത്തി, ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കല്‍ ഇതെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.കൂടാതെ വിവാഹ ബന്ധത്തില്‍നടക്കുന്ന ബലാല്‍സംഗങ്ങള്‍ അതായത് ഭാര്യയുടെ സമ്മതമില്ലാതെ അവരുമായി ബലമായുള്ള ലൈംഗികബന്ധം, അശ്ലീല ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിക്കല്‍,ബാല ലൈംഗിക പീഡനങ്ങള്‍ മുതലായവ ലൈംഗിക അതിക്രമങ്ങളാണ്.

3. സാമ്പത്തിക അതിക്രമം

ഭാര്യയ്ക്കും കുട്ടിയ്ക്കും ചിലവിന് കൊടുക്കാതിരിക്കുക, അവരെ സംരക്ഷിക്കാതിരിക്കുക, അവരെ ഉപേക്ഷിച്ചു പോവുക, വിവാഹ സമയത്ത് ഭാര്യയ്ക്ക് ലഭിച്ച സ്വര്‍ണ്ണം, പണം എന്നിവയും ഭാര്യയുടെ പേരിലുള്ള സ്വത്ത് വകകള്‍ അവരുടെ സമ്മതം ഇല്ലാതെ വിനിയോഗിക്കുക, ഭാര്യയുടെ ശമ്പളം പിടിച്ചുവാങ്ങുക, അവരെ ജോലി ചെയ്യുന്നതിന് അനുവദിക്കാതിരിക്കുക എന്നതെല്ലാം സാമ്പത്തിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

എവിടെ പരാതി നല്‍കാം.

ഗാര്‍ഹിക പീഡനത്തിന് ഇരയാവുകയോ അല്ലെങ്കില്‍ നടക്കാന്‍ ഇടയുണ്ടെന്ന് വിശ്വസിക്കാന്‍ തക്കതായ കാരണം ഉണ്ടെങ്കിലോ ഏതൊരു സ്ത്രീയ്ക്കും അല്ലെങ്കില്‍ ഇതിനെപ്പറ്റി അറിവുള്ള ഏതൊരാള്‍ക്കും പരാതി നല്‍കുവാന്‍ സാധിയ്ക്കും
കൂടാതെ പരാതിക്കാരിയുടെ നിര്‍ദ്ദേശാനുസരണം ഏതൊരു വ്യക്തിക്കും അല്ലെങ്കില്‍ വനിതാസംരക്ഷണ ഉദ്യേഗസ്ഥയ്‌ക്കോ സേവനദാദാക്കള്‍ക്കൊ പരാതിക്കാരിക്ക് വേണ്ടി കേസ് ഫയല്‍ ചെയ്യുവാന്‍ അധികാരം ഉണ്ട്. ഓരോ ജില്ലയിലും സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ ഒരു വനിതാ സംരക്ഷണ ഉദ്യോസ്ഥയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗാര്‍ഹിക പീഡന പരാതികള്‍ക്കായി എല്ലാ ജില്ലകളിലും സാമൂഹിക ക്ഷേമ വകുപ്പിന്റെ തന്നെ സേവനദാദാക്കളും അതായത് സന്നദ്ധ സംഘടനകളും (എന്‍ജിഒ) പ്രവര്‍ത്തിച്ച് വരുന്നു.ഇവരുടെ സേവനം തികച്ചും സൗജന്യമാണ് കൂടാതെ സംസ്ഥാന, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേനയും സൗജന്യ നിയമ സഹായം തേടാവുന്നതാണ്. സ്വന്തം അഭിഭാഷകന്‍ മുഖേനയും സ്ത്രീക്ക് പരാതി നല്‍കാവുന്നതാണ്.

Exit mobile version