അര്‍ദ്ധരാത്രിയില്‍ രാജുവും രാധയും കാട്ടിനുള്ളിലൂടെയെന്തിന് പോകുന്നു?, എന്ത് വൃത്തികേടാണ് എഴുതിയിരിക്കുന്നത്, ‘ബാലരമ’ നിരോധിക്കണം; 9 മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകളാണെന്ന് പറഞ്ഞ മതപ്രഭാഷകനെ ട്രോളി യുവാവ്, വൈറല്‍ വീഡിയോ

തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പ്രഭാഷണം നടത്തിയ മതപ്രഭാഷകന്‍ സ്വാലിഹ് ബത്തേരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മതപ്രഭാഷകന്റെ വാക്കുകള്‍

സംഭവത്തില്‍ നിരവധി പേരാണ് സ്വാലിഹ് ബത്തേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി സ്വാലിഹ് ബത്തേരിയെ വിമര്‍ശിച്ച് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മതപ്രഭാഷകനെ ട്രോളിക്കൊണ്ടുള്ള ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘ബാലരമ എന്ന പുസ്തകം നിരോധിക്കണം. ബാലരമയില്‍ രാജുവും രാധയും അര്‍ദ്ധരാത്രിയില്‍ കാട്ടിനുള്ളിലൂടെയെന്തിന് പോകുന്നു? കാട്ടിനുള്ളിലൂടെ പോകുമ്പോള്‍ രാധയെന്തിന് മായാവിയെ വിളിക്കുന്നു, മായാവി അപരിചിതനല്ലയോ ബാലരമ എന്ന പുസ്തകത്തില്‍ എന്ത് വൃത്തിക്കേടാണ് എഴുതിയിരിക്കുന്നത്. ഇത് നമ്മള്‍ വായിക്കാന്‍ പാടുള്ളതല്ല’ എന്നാണ് പരിഹാസരൂപേണ യുവാവ് വീഡിയോയില്‍ പറയുന്നത്.

ഈ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി കമന്റുകള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. കൂടാതെ ലുട്ടാപ്പി കുന്തത്തില്‍ പറക്കുമ്പോള്‍ താഴെയുള്ളവര്‍ക്ക് ഔറത്ത് കാണുന്നുണ്ട്. അത് നമ്മളെ വിശ്വാസത്തിന് ചേര്‍ന്നതല്ല’ എന്ന് തുടങ്ങിയ കമന്റുകളും ഉയരുന്നുണ്ട്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന വീഡിയോ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയും പങ്കുവെച്ചിട്ടുണ്ട്. രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നായിരുന്നു ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി വീഡിയോയില്‍ പറഞ്ഞത്.

സ്ത്രീകളെയെല്ലാം അടച്ച് ആക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം. രാത്രി ഇറങ്ങി നടന്നതിനാലാണ് ഗോവിന്ദച്ചാമി സൗമ്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന ന്യായീകരണവും ഇയാള്‍ നടത്തിയിരുന്നു.

Exit mobile version