അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തി; ബന്ധുവിനെ യുവാവ് ചവിട്ടി കൊലപ്പെടുത്തി; പ്രതിയെ മൽപ്പിടുത്തത്തിലൂടെ പോലീസ് പിടികൂടി

ബാലരാമപുരം: അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയ ബന്ധുവിനെ യുവാവ് ചവിട്ടി കൊലപ്പെടുത്തി. കോട്ടുകാൽക്കോണം കോഴോട് ചിറയിൽ വിളാകത്ത് പുത്തൻവീട്ടിൽ ദീപാരാധനയിൽ തമ്പി എന്ന രാമചന്ദ്രൻ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടുകാൽകോണം കോഴോട് ചിറയിൽവിളാകത്ത് പുത്തൻവീട്ടിൽ സന്ദീപി(30) നെ പോലീസ് കസ്റ്റഡിയിലെടുത്തു.

സന്ദീപിന്റെ മർദ്ദനത്തിൽ പരിക്കേറ്റ മാതാവ് സുധാകുമാരിയെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യയുടെ സഹോദരിയാണ് സുധാകുമാരി. സന്ദീപ് പതിവായി സുധാ കുമാരിയെ മർദിക്കാറുണ്ടായിരുന്നെന്ന് അയൽക്കാരും പറയുന്നു. ഇവരുടെ സമീപത്തെ വീട്ടിൽ തന്നെയാണ് രാമചന്ദ്രനും താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെ വീട്ടിലെത്തിയ സന്ദീപ് അമ്മ സുധാ കുമാരിയെ ക്രൂരമായി മർദിക്കുന്നത് കണ്ട് രാമചന്ദ്രൻ തമ്പി തടയാനെത്തുകയായിരുന്നു.

സന്ദീപിനെ വീട്ടിനുള്ളിലാക്കി കതകടച്ച് രാമചന്ദ്രൻ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു. പിന്നീട് ഇതിന്റെ രോഷത്തിലായിരുന്ന സന്ദീപ് വീടിന് പുറത്തെ കസേരയിൽ ഇരിക്കുകയായിരുന്ന രാമചന്ദ്രനെ ചവിട്ടി വീഴ്ത്തിയ ശേഷം തലയിൽ നിരവധി തവണ ചവിട്ടുകയായിരുന്നു.

അവശനിലയിലായ രാമചന്ദ്രനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മൽപിടിത്തത്തിലൂടെയാണ് സന്ദീപിനെ ബാലരാമപുരം സിഐ ജയകുമാർ, എസ്ഐ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. സന്ദീപ് മാനസിക പ്രശ്‌നങ്ങൾക്ക് നേരത്തെ ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. രാമചന്ദ്രന്റെ ഭാര്യ സുലോചന. മക്കൾ: ദീപു, സീബു, ദീപദേവി. മരുമക്കൾ: അനു, ചിഞ്ചു, ശ്രീകാന്ത്.

Exit mobile version