ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 16 ദിവസം, ഒപ്പം ഏഴാം പിറന്നാളും; കേക്ക് മുറിച്ചും ഇഷ്ടപ്പെട്ട വിഭവങ്ങളും ഒരുക്കിയും കണ്ണീരോടെ മാതാപിതാക്കള്‍, തീരാനോവ്

വണ്ടിപ്പെരിയാര്‍: ആറുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ടിട്ട് 16 ദിവസം പിന്നിടുകയാണ്. ഒപ്പം ഇന്ന് ഏഴാം പിറന്നാളു കൂടിയാണ്. ഈ ദിനത്തില്‍ മകള്‍ക്കായി പിറന്നാള്‍ കേക്കും ഇഷ്ടവിഭവങ്ങളും തയ്യാറാക്കിയിരിക്കുകയാണ് മാതാപിതാക്കള്‍. നെഞ്ചുപൊട്ടുന്ന വേദനയിലാണ് കുടുംബം മകളുടെ പിറന്നാളിന് ഭക്ഷണമൊരുക്കിയത്.

പതിനാറുദിവസം മുന്‍പാണ് ചുരക്കുളത്ത് ആറുവയസ്സുകാരി പീഡനശേഷം കെട്ടിത്തൂക്കി കൊലചെയ്യപ്പെട്ടത്. അടുത്ത വീട്ടില്‍ താമസിക്കുന്ന ഇരുപത്തിരണ്ടുകാരനാണ് ക്രൂരകൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന പതിനാറാം ദിനവും പിറന്നാള്‍ദിനവും ഒരു ദിവസം തന്നെയായത് പ്രദേശത്തെയും സങ്കടകടലിലാഴ്ത്തി.

രണ്ടുലയങ്ങളിലായി പതിനാറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ പ്രിയങ്കരിയായിരുന്നു ആറുവയസുകാരി. കഴിഞ്ഞ തവണത്തെ പിറന്നാള്‍ ഏവരും ചേര്‍ന്നാണ് ആഘോഷമാക്കിയത്. എല്ലാവരും അവള്‍ക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ നല്കി. എന്നാല്‍ ഇത്തവണത്തെ പിറന്നാള്‍ കണ്ണുനീരിലും കുളിച്ചു.

അവള്‍ താമസിച്ച ലയത്തിന്റെ ഇടുങ്ങിയ മുറിയില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങള്‍, ബിരിയാണി, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവ നിരത്തിവെച്ചു. അവളുടെ ആഗ്രഹപ്രകാരം പേരെഴുതിയ പിറന്നാള്‍ കേക്കും വാങ്ങി. ബന്ധുക്കളും കുടുംബക്കാരും ഒത്തുകൂടി. സന്തോഷത്തോടുകൂടി മുറിക്കേണ്ട പിറന്നാള്‍ കേക്ക് അലമുറയോടെ കുട്ടിയുടെ പിതാവ് മുറിച്ചത് ആ പ്രദേശത്തെ ഒന്നടങ്കം സങ്കടത്തിലാക്കി.

Exit mobile version