സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ വിദ്യാർത്ഥികൾ അഡ്മിഷൻ സമയത്തുതന്നെ സ്ത്രീധനം വാങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കണം, ബോണ്ട് തയ്യാറാക്കണം: ഗവർണർ

കൊച്ചി: നാട്ടിൽ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിനായി വിദ്യാർത്ഥികളുടെ ഇടയിൽ ബോധവത്കരണം നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനായുള്ള നടപടി സർവകലാശാലയിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണമെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ വൈസ് ചാൻസിലർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവർണർ പറഞ്ഞു. മാധ്യമങ്ങൾ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരേ പോരാടണമെന്ന് എല്ലാവരോടും കൈകൾ കൂപ്പി അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ സമയത്ത് നിർബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നൽകിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കൽ വാങ്ങലായിരിക്കണം. അതിൽ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തിൽ സ്ത്രീകൾ വലിയ സംഭാവനയാണ് നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. എല്ലാ മനുഷ്യരുടെയും ആവശ്യമാണെന്നും നമ്മുടെ സമൂഹത്തിനായി നമ്മൾ ചെയ്യേണ്ട കർത്തവ്യമാണെന്നും ഗവർണർ പറഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായ സന്ദർഭത്തിൽ കഴിഞ്ഞ ദിവസം ഗവർണർ ഇതിനെതിരേ ഉപവാസം നടത്തിയിരുന്നു.

Exit mobile version