കാല്‍വഴുതി സുഹൃത്ത് തടാകത്തില്‍ വീണു; രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് റൊമാനിയയില്‍ ദാരുണാന്ത്യം

കോട്ടയം: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ വെള്ളത്തില്‍ വീണു മരിച്ചു. തലയോലപ്പറമ്പ് ചെറുകര പ്രദീപ് ഭവനില്‍ പ്രദീപ്കുമാറിന്റെയും (റിട്ട. അധ്യാപകന്‍ ആശ്രമം സ്‌കൂള്‍, വൈക്കം) രേഖയുടെയും (അധ്യാപിക, വിശ്വഭാരതി സ്‌കൂള്‍, കീഴൂര്‍) മകന്‍ ദേവദത്ത് ആണ് മരിച്ചത്.

ഇരുപത് വയസ്സായിരുന്നു. റൊമാനിയയിലെ മള്‍ട്ടോവയിലായിരുന്നു അപകടം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവ്ദത്ത് വെള്ളത്തില്‍ വീണത്. തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെയാണ് സുഹൃത്ത് വെള്ളത്തില്‍ വീണത്.

സുഹൃത്തിനെ രക്ഷിക്കാനായി ദേവദത്ത് വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണു വിവരം. ദേവ്ദത്തിന്റെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും ഒരുപോലെ വേദനയിലാഴ്ത്തുകയാണ്.

Exit mobile version