പെരുമ്പാമ്പിന് വിഷമില്ല, കടിച്ച ഭാഗം സോപ്പുപയോഗിച്ച് കഴുകി രണ്ട് മണിക്കൂർ വിശ്രമിച്ചാൽ മതിയെന്ന് വാവ സുരേഷ്; പാമ്പുകടി മാരകം, ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റവരല്ല അഭിപ്രായം പറയേണ്ടതെന്ന് ഡോ. ജിനേഷ് പിഎസ്

തിരുവനന്തപുരം: എല്ലാ പാമ്പുകളും കടിക്കും. എന്നാൽ പെരുമ്പാമ്പിന് വിഷമില്ല. കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകി വിശ്രമിച്ചാൽ മാത്രം മതിയെന്ന് അഭിപ്രായപ്പെട്ട പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെ വിമർശിച്ച് ഡോക്ടർ. ‘എല്ലാ പാമ്പുകളും കടിക്കും. എന്നാൽ പെരുമ്പാമ്പിന് വിഷമില്ല.

പാമ്പ് കടിയെ കുറിച്ചും ചികിത്സയെ കുറിച്ചും ഡോക്ടർമാരോടാണ് മാധ്യമങ്ങൾ വിവരം തേടേണ്ടതെന്നും അല്ലെങ്കിൽ കാര്യങ്ങൾ വ്യക്തമായി അറിയാവുന്നവരോട് അഭിപ്രായം ചോദിക്കണമെന്നും ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകണം. മുറിവ് വലുതാണെങ്കിൽ രണ്ട് മണിക്കൂർ വിശ്രമിക്കണം. മറ്റൊന്നും ചെയ്യേണ്ടതില്ല.’ – എന്ന് മനോരമ പത്രത്തിലാണ് വാവ സുരേഷിന്റെ പ്രതികരണം വന്നത്. ഇതിനെതിരെയാണ് ഡോക്ടർ രംഗത്തെത്തിയിരിക്കുന്നത്. വളരെ ശക്തിയായി കടിക്കാൻ കഴിവുള്ള ഒരു പാമ്പാണ് പെരുമ്പാമ്പ്. ഗുരുതരമായ പരിക്കുകൾ പറ്റാൻ സാധ്യതയുണ്ട്. രക്തസ്രാവവും ലിഗമെൻറ്, അസ്ഥി, മാംസപേശി തുടങ്ങിയവയിൽ പരിക്കുകളും പറ്റിയേക്കാം. മുറിവിൽ അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്. കടിയേറ്റാൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ ചികിത്സ തേടുണമെന്നും ഡോ. ജിനേഷ് പിഎസ് നിർദേശിക്കുന്നു.

ഡോ. ജിനേഷ് പിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നത്തെ മനോരമ പത്രത്തിൽ കണ്ട ഒരു വാർത്തയാണ്.’എല്ലാ പാമ്പുകളും കടിക്കും. എന്നാൽ പെരുമ്പാമ്പിന് വിഷമില്ല. കടിച്ച ഭാഗം സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകണം. മുറിവ് വലുതാണെങ്കിൽ രണ്ട് മണിക്കൂർ വിശ്രമിക്കണം. മറ്റൊന്നും ചെയ്യേണ്ടതില്ല.’ മനോരമ പത്രത്തിൽ വന്നിരിക്കുന്ന സുരേഷിൻറെ ക്വോട്ടാണ്.
തിടനാട് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു എന്ന വാർത്തയിൽ ആണ് ഈ ക്വോട്ട്.
മാധ്യമങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്. ചികിത്സ വിഷയങ്ങളിൽ ഒന്നുകിൽ ഡോക്ടർമാരോട് അഭിപ്രായം ചോദിക്കുക. അല്ലെങ്കിൽ കാര്യങ്ങൾ വ്യക്തമായി അറിയാവുന്നവരോട് അഭിപ്രായം ചോദിക്കുക.
വളരെ ശക്തിയായി കടിക്കാൻ കഴിവുള്ള ഒരു പാമ്പാണ് പെരുമ്പാമ്പ്. ഗുരുതരമായ പരിക്കുകൾ പറ്റാൻ സാധ്യതയുണ്ട്. രക്തസ്രാവവും ലിഗമെൻറ്, അസ്ഥി, മാംസപേശി തുടങ്ങിയവയിൽ പരിക്കുകളും പറ്റിയേക്കാം. മുറിവിൽ അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്.

കടിയേറ്റാൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ ചികിത്സ തേടുക.
ഗുരുതരമായ വിഷമുള്ള അണലിയെ കണ്ട് പെരുമ്പാമ്പിന്റെ കുഞ്ഞാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ വരെയുള്ള സ്ഥലമാണ്. അതുകൊണ്ട് ദയവു ചെയ്ത് ശരിയായ ചികിത്സ തേടുക.
പാമ്പുകളെ റസ്‌ക്യൂ ചെയ്യാൻ വനംവകുപ്പ് പരിശീലനം നൽകിയ, ലൈസൻസുള്ള വ്യക്തികളുടെ സഹായം തേടുക. സ്വയം അപകടത്തിൽ ചാടാതിരിക്കുക.

മാധ്യമങ്ങളോട്,ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ ഉണ്ടാക്കിയ ഡ്രൈവർ അല്ല ഏറ്റവും മികച്ച ഡ്രൈവർ. ഏറ്റവും കൂടുതൽ പാമ്പുകടികൾ ലഭിച്ച വ്യക്തിയല്ല ഏറ്റവും മികച്ച റസ്‌ക്യൂവർ.

Exit mobile version