കൂട്ടുകാര്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു; മനംനൊന്ത് ആറാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു! ആദിത്യന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്ന് സുഹൃത്തുക്കളും

വിഴിഞ്ഞം: കൂട്ടുകാര്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകന്‍ ആദിത്യനാ(12)ണ് മരിച്ചത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി സ്‌കൂളില്‍ നിന്നു നല്‍കിയ മൊബൈല്‍ ഫോണ്‍ ആണ് കൂട്ടുകാര്‍ തട്ടിപ്പറിച്ച് വാങ്ങിയത്. തുടര്‍ന്നുണ്ടായ വിഷമത്തില്‍ മുറിക്കുള്ളില്‍ കയറിയ ആദിത്യന്‍ തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അമ്മ പുറത്തുപോയ സമയത്താണ് സംഭവം. ആദിത്യന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും ഞെട്ടിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;

വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് രണ്ടാഴ്ച മുന്‍പ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ആദിത്യന് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഈ ഫോണുപയോഗിച്ചു കളിക്കുന്നതിനിടയില്‍ മറ്റു കുട്ടികള്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു. ഇതിന്റെ വിഷമത്തില്‍ ആദിത്യന്‍ മുറിക്കുള്ളില്‍ കയറി കതകടച്ചിരുന്നു.

ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അയല്‍വീട്ടിലെത്തി കാര്യമറിയിച്ചു. അയല്‍ക്കാരെത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയെ കണ്ടത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അശ്വിന്‍, അനന്യ എന്നിവര്‍ സഹോദരങ്ങളാണ്.

Exit mobile version