‘അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ, വരും വരായ്ക ഒന്നും നോക്കാതെ’; വിസ്മയയുടെ മരണത്തിൽ വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

കൊല്ലം: കൊല്ലത്ത് ഭർതൃ ഗൃഹത്തിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ വിസ്മയ മരണപ്പെട്ട സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. വിസ്മയ ഒരുവട്ടം തന്നെ വിളിച്ച് ഈ പ്രശ്‌നം സംസാരിച്ചിരുന്നെങ്കിൽ താൻ കിരണിനെ തല്ലിയിട്ടാണെങ്കിലും പ്രശ്‌നത്തിൽ ഇടപെട്ടേനെ എന്നു സുരേഷ് ഗോപി പ്രതികരിച്ചു. പെൺകുട്ടികൾ ഇത്തരത്തിൽ സഹിക്കേണ്ട കാര്യമില്ലെന്നും സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടെ സഹോദരൻ വിജിത്തുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സ്വകാര്യ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി ഒന്ന് എന്നെ വിളിച്ചു കൂടായിരുന്നോ. ആരൊക്കെയോ വിളിക്കുന്നു. എവിടൊന്നൊക്കെയോ നമ്പർ തപ്പിയെടുത്ത്. ഇത്രയും മോശമായ സാഹചര്യമായിരുന്നെങ്കിൽ ഒരു പക്ഷെ വണ്ടിയെടുത്ത് പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ’-സുരേഷ് ഗോപി പറയുന്നു.

സ്ത്രീകൾ പരാതിയുമായി വരുമ്പോൾ പോലീസ് എന്തു കൊണ്ട് ശക്തമായി നടപടികൾ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളിൽ പുരുഷൻമാർ മാത്രമല്ല കുറ്റക്കാരെന്നും ആൺമക്കളുടെ അമ്മാാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version