ക്രൂരമായ മര്‍ദ്ദനമെന്ന് സഹോദരന് വാട്‌സ്ആപ്പ് സന്ദേശം, ഒപ്പം അടിയേറ്റ പാടുകളുടെ ചിത്രം; മണിക്കൂറുകള്‍ക്കകം വിസ്മയയുടെ മരണ വാര്‍ത്തയും, സംഭവം കൊല്ലത്ത്

കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട ശാസ്താംനടയിലാണ് സംഭവം. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവില്‍പോയിരിക്കുകയാണ്.

അതേസമയം, സംഭവം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് വിസ്മയയുടെ കുടുംബം ആരോപിച്ച് രംഗത്തെത്തി. കഴിഞ്ഞദിവസം വിസ്മയ തന്റെ സഹോദരന് ഭര്‍തൃവീട്ടില്‍ ക്രൂരമായ മര്‍ദ്ദനമെന്ന് വാട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഒപ്പം അടിയേറ്റ് കലങ്ങിയ പാടുകളും വിസ്മയ ചിത്രം എടുത്ത് സഹോദരന് അയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സന്ദേശങ്ങള്‍ എത്തി, മണിക്കൂറുകള്‍ക്കകാണ് വിസ്മയയുടെ മരണവാര്‍ത്തയും എത്തിയത്. പിന്നാലെ ദുരൂഹത വര്‍ധിക്കുകയായിരുന്നു. സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി.യോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version