പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ

തിരുവനന്തപുരം: കേരളാ പോലീസിന്റെ ജാഗ്രത കുറവാണ് സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിലെ ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്ന് വനിതാകമ്മീഷൻ. പെരിന്തൽമണ്ണ ഏലംകുളത്ത് പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസിനെതിരെ വനിതാ കമ്മീഷൻ ആഞ്ഞടിച്ചത്.

പെരിന്തൽമണ്ണയിൽ കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളായ 21കാരിയെ വീടിനകത്ത് കയറി കുത്തിക്കൊലപ്പെടുത്തുകയും രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു മകളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായതായി വനിതാകമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇതുസംബന്ധിച്ച് നേരത്തെ തന്നെ പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷൻ പറഞ്ഞു.

പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പോലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികൾ ലഹരിവസ്തുക്കൾക്ക് അടിമയും ക്രിമിനിൽ പശ്ചാത്തലമുള്ളവരുമാകുമ്പോൾ, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.

Exit mobile version