ലക്ഷദ്വീപില്‍ കോവിഡ് ശക്തമാകാന്‍ കാരണം റംസാന്‍ ആഘോഷം, സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമെന്ന് പ്രഫുല്‍ പാട്ടേല്‍; വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് ദ്വീപിലെത്തും

കൊച്ചി: ലക്ഷദ്വീപില്‍ കോവിഡ് 19 വൈറസ് വ്യാപനം ശക്തമാകാന്‍ കാരണം റംസാന്‍ ആഘോഷമാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപിലെ വിവാദനടപടികളെ ന്യായീകരിച്ച പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ കൈ കൊണ്ടത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് പറഞ്ഞു.

ജനങ്ങള്‍ക്കെതിരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപില്‍ നടപ്പാക്കിയ ഗോവധ നിരോധനത്തേയും പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചു. ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ വന്നതാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

കേന്ദ്രഭരണപ്രദേശമായ ദമന്‍ ദിയുവിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുല്‍ പട്ടേലിന് ഡിസംബറിലാണ് ലക്ഷദ്വീപിന്റെ അധിക ചുമതല നല്‍കിയത്. പ്രഫുല്‍ പട്ടേല്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ദ്വീപില്‍ ഉയര്‍ന്നത്.

പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തുന്നുണ്ട്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ എത്തുന്നത്.

Exit mobile version