ഐഷ സുല്‍ത്താനയുടെ പരാമര്‍ശങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു; രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്താനിലെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണെന്നും ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം. ലക്ഷദ്വീപിലെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന ഐഷ സുല്‍ത്താനയ്‌ക്കെതിരെ കഴിഞ്ഞദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ വിവാദങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.

തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യമെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയന് പിന്നാലെ ഐഷ സുല്‍ത്താന പ്രതികരിച്ചു. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും ഐഷ പറഞ്ഞു.

Exit mobile version