‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുരുക്കിലാക്കി പുതിയ ശബ്ദ രേഖ പുറത്തുവിട്ട് ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോട്. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന പ്രസീതയുടെ ആരോപണത്തിലാണ് പുതിയ ശബ്ദരേഖ പുറത്തുവന്നത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും കെസുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നും അത് ജാനുവിനോട് പറയണം എന്നുമാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.

‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം’, എന്നാണ് പണം നല്‍കാന്‍ ഹോട്ടല്‍ മുറിയില്‍ വരുന്നതിന് മുമ്പുള്ള സംഭാഷണത്തിലുള്ള സുരേന്ദ്രന്റെ ആവശ്യം.

പണം നല്‍കുന്നത് കൃഷ്ണദാസ് അറിയരുത്. അത് ജാനുവിനോട് പറയണം എന്നാണ് രാവിലെ ഏഴിന് ഫോണ്‍ വിളിച്ചപ്പോള്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതെന്നാണ് പ്രസീതയുടെ ആരോപണം. ഇതിന് മുമ്പ് പലതവണ വിളിച്ചിരുന്നെങ്കിലും എന്‍ഡിഎയിലേക്ക് തിരികെ വരാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.

പിന്നീട് താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് സുരേന്ദ്രന്‍ ജാനുവിനെ മുന്നണിയില്‍ എത്തിച്ചതെന്ന് പ്രസീത പറഞ്ഞു. മുസ്ലീം ലീഗില്‍ നിന്നും ക്ഷണം ലഭിച്ചതിനാലാണ് ജാനു എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറാകാതിരുന്നത്. അതിനാലാണ് തങ്ങള്‍ക്ക് ഇടപെടേണ്ടതായി വന്നതെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ സുരേന്ദ്രനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്.

Exit mobile version