കോഴിക്കോട് വാക്‌സിന്‍ എടുത്ത യുവതി കുഴഞ്ഞുവീണു; ഇടവേളപോലും നല്‍കാതെ രണ്ടുഡോസ് നല്‍കിയെന്ന് പരാതി!

Covid Vaccine | Bignewslive

വടകര: കോഴിക്കോട് വാക്‌സിന്‍ എടുത്ത യുവതി കുഴഞ്ഞുവീണു. ആയഞ്ചേരി പഞ്ചായത്തിലെ കടമേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച തീക്കുനി സ്വദേശിനിയായ നിസാറിന്റെ ഭാര്യ റജിലയാണ് (46) കുഴഞ്ഞുവീണത്. അതേസമയം, വാക്‌സിന്‍ ഇടവേളപോലും നല്‍കാതെ രണ്ടുഡോസ് നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രാത്രി ഏഴുമണിയോടെ കുഴഞ്ഞുവീണ റജുലയെ വടകര സീയെം ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികരണവുമായി ആയഞ്ചേരി പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് രംഗത്തെത്തി. രണ്ട് ഡോസ് നല്‍കിയിട്ടില്ലെന്നും ആദ്യതവണ സിറിഞ്ച് കുത്തിയപ്പോള്‍ രക്തം കണ്ടതിനാല്‍ വാക്സിന്‍ നല്‍കാതെ പിന്നീട് വീണ്ടും കുത്തുകയായിരുന്നുവെന്നും അദ്ദേഹം അറിയിക്കുന്നു.

വാക്‌സിന്‍ ചെയ്തതിന്റെ അടയാളം

സംഭവം ഇങ്ങനെ;

ചൊവ്വാഴ്ച മൂന്നരമണിക്കാണ് നിസാറും ഭാര്യയും പിഎച്ച്‌സിയില്‍ വാക്സിനേഷനായി എത്തിയത്. രണ്ടുപേരും അടുത്തടുത്ത കസേരകളിലാണ് ഇരുന്നത്. ഒരു നഴ്സ് വന്ന് ഇടവേളപോലും നല്‍കാതെ റജുലയ്ക്ക് രണ്ടുതവണ വാക്സിന്‍ കുത്തിവെച്ചു. നിസാറിന് ഒരുതവണമാത്രം കുത്തിയപ്പോള്‍ ഭാര്യയ്ക്ക് രണ്ടുതവണ കുത്തിയല്ലോ എന്നുചോദിച്ചു. രണ്ട് ഡോസ് എടുത്തതായി എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. വിഷയം പഞ്ചായത്തധികൃതരെയും നിസാര്‍ ധരിപ്പിച്ചു.

ബുധനാഴ്ച ഒരു തീര്‍പ്പുണ്ടാക്കിത്തരാമെന്ന ഉറപ്പിലാണ് മടങ്ങിയത്. രാത്രി ഏഴുമണിയോടെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ റജുല കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എം.ആര്‍.ഐ. സ്‌കാനിങ്ങിന് പുറത്തേക്ക് കുറിച്ചുകൊടുക്കുകയായിരുന്നു. പുറത്തെ സ്വകാര്യ സ്‌കാനിങ് സെന്ററില്‍നിന്ന് 2000 രൂപ നല്‍കിയാണ് സ്‌കാനിങ് നടത്തിയത്. സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ രണ്ട് ഇന്‍ജക്ഷന്‍ എടുത്തതിന്റെ അടയാളം വ്യക്തമായി കണ്ടിരുന്നുവെന്ന് നിസാര്‍ പറഞ്ഞു. ഇടതുവശം തളര്‍ന്ന നിലയിലാണ്. അത് ക്രമേണ ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version