അമിത് ഷായോട് വരെ ബന്ധമുണ്ട്, ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ല; കെ സുരേന്ദ്രന്‍ 10 ലക്ഷം നല്‍കി എന്ന ആരോപണത്തില്‍ പ്രതികരണവുമായി സികെ ജാനു

വയനാട്: ഇടതുമുന്നണിയില്‍ നിന്ന് എന്‍ഡിഎയിലേക്ക് എത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ട് പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സികെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. രണ്ട് പേരാണ് ഇതിന് പിന്നില്‍. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പ്രതികരിച്ചു.

തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു .പാര്‍ട്ടിയില്‍ വിഭാഗീയതയും ചേരിതിരിവും ഇല്ല. രണ്ടുപേര്‍ ആസൂത്രിതമായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രസിദയുടെയും പ്രകാശന്റെയും പേരില്‍ നിയമ നടപടി സ്വീകരിക്കുമന്നും സി കെ ജാനു അറിയിച്ചു.

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍. ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും എന്നാല്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നുമായിരുന്നു പ്രസീത പറഞ്ഞത്.

പ്രസീതയുടെ ഫോണ്‍ സംഭാഷണം വാട്‌സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പരസ്യമായി ഉന്നയിച്ച് പ്രസീത രംഗത്ത് വന്നത്. എന്നാല്‍ ആരോപണം സികെ ജാനു, നിഷേധിക്കുകയായിരുന്നു.

Exit mobile version