പാലത്തായി പെണ്‍കുട്ടിയെ ബിജെപി നേതാവ് പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ശാസ്ത്രീയ തെളിവുകള്‍ പുറത്ത്

കണ്ണൂര്‍:പാലത്തായില്‍ നാലാം ക്ലാസുകാരിയായ 9 വയസുകാരിയെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നാലാം ക്ലാസുകാരി ലൈംഗീകപീഡനത്തിന് ഇരയായി എന്ന് തെളിഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണറിപ്പോര്‍ട്ട് അടുത്ത ദിവസം തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും.

ശുചിമുറിയില്‍ വച്ച് അധ്യാപകന്‍ പീഡിപ്പിച്ചെന്നായിരുന്നു നാലാംക്ലാസുകാരിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് കടുത്ത രക്തസ്രാവമുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് പോലീസ് രക്തക്കറ ശേഖരിച്ചു. ഇത് ശാസ്ത്രീയമായ പരിശോധന നടത്തി. ഇതേതുടര്‍ന്നാണ്് പെണ്‍കുട്ടി പീഡനത്തിനിരയായതിന്റെ തെളിവുകള്‍ ലഭിച്ചത്.

2020 ജനവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നായിരുന്നു ആദ്യഅന്വേഷണ സംഘം കണ്ടെത്തിയത്. പീഡനം നടന്നെന്ന് പറയുന്ന ദിവസം അധ്യാപകന്‍ സ്‌കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നെന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് തെളിവില്ലെന്ന് പറഞ്ഞ് ആദ്യ അന്വേഷണ സംഘം കേസില്‍ പത്മരാജനെ വെറുതെ വിട്ടിരുന്നു.

എന്നാല്‍ ഇതിനെതിരെ കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണസംഘമാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി.

Exit mobile version