സിപിഎമ്മിനും സിപിഐക്കും ഒറ്റയ്ക്ക് ഭരിക്കാമായിരുന്നു: ഘടക കക്ഷികളെ കൂടി പരിഗണിച്ചതില്‍ നേതൃത്വത്തെ അഭിനന്ദിക്കുന്നു; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തകനായ ഒരാള്‍ എന്ന നിലക്ക് അധികാരമുപയോഗിച്ചുകൂടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍.

സിപിഎമ്മിനും സിപിഐക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. എങ്കില്‍ പോലും തങ്ങള്‍ക്കൊപ്പം ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച ആളുകള്‍ എന്ന നിലയ്ക്ക് ഈ വേളയില്‍ ഘടക കക്ഷികള്‍ക്ക് കൂടി പ്രാതിനിധ്യം കൊടുക്കണം എന്ന് തീരുമനിച്ച നേതൃത്വത്തെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വണ്‍ ടു വണ്ണിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നീണ്ടവര്‍ഷക്കാലം മുന്നണിക്ക് പുറത്തുനിന്ന ഞങ്ങള്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുന്നണിക്കകത്തേക്ക് പ്രവേശിക്കുന്നത്. മൂന്ന് സീറ്റില്‍ മത്സരിച്ചു. നല്ല രീതിയില്‍ വോട്ട് വര്‍ദ്ധനവുണ്ടാക്കി, സാങ്കേതികമായി ഒരു സീറ്റില്‍ മാത്രമെ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ആ ഒരു സീറ്റില്‍ ജയിച്ച എന്നെ മന്ത്രിയായി പരിഗണിക്കുന്നത് നീണ്ട 27 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ പാര്‍ട്ടിക്ക് ലഭിച്ച അംഗീകാരമാണ്.

കഴിഞ്ഞ മുപ്പത് കൊല്ലമായി കോഴിക്കോട് സ്ഥിരതാമസക്കാരനാണ് എങ്കിലും ദേവര്‍കോവിലുമായുള്ള ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മിക്കവാറും എല്ലാ ഞായറാഴ്ച്ചകളിലും ദേവര്‍ക്കോവിലില്‍ പോയി പരിചയകാരും ബന്ധുക്കളുമൊക്കെയായി ബന്ധങ്ങള്‍ പുതുക്കുന്നതാണ് രീതി.

ജീവിതാനുഭവം ആരെ സംബന്ധിച്ചും ഒരു പാഠം തന്നെയാണ്. ചെറുപ്പത്തില്‍ ഏറെ പ്രയാസപ്പെടുന്ന ഒരു സാമ്പത്തിക സ്ഥിതിയിലൂടെ വളര്‍ന്നുവന്ന ആളാണ്. അവിടെ നിന്നും ഉയര്‍ന്ന് വരുവാന്‍ നടത്തിയ പ്രയത്നങ്ങള്‍ ഓര്‍മ്മയിലുണ്ട്. അതുകൊണ്ട് തന്നെ ഏതു വിഭാഗം ജനങ്ങളുമായും ഇടപഴകാന്‍ ഒരു പ്രയാസവും ഉണ്ടാകാറില്ലെന്നും തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ജനങ്ങള്‍ക്ക് എന്നെയും എനിക്ക് അവരെയും പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

‘സൗത്ത് മണ്ഡലത്തിലേക്ക് ചെന്നപ്പോള്‍ എനിക്ക് ഒരിക്കലും ഒരു അപരിചിതത്വം തോന്നിയിട്ടില്ല. കാരണം കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗത്തിലൊക്കെ നിരന്തരമായി ബന്ധപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് ഏതാണ്ട് എല്ലാ പ്രദേശത്തും എനിക്ക് അറിയാവുന്നതും എന്നെ അറിയാവുന്നതുമായ ഒട്ടേറെ പേരുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ എനിക്ക് അധികം പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നിട്ടില്ല.

താഴെക്കിടയില്‍ നിന്ന് വളര്‍ന്ന് വന്ന ഒരാള്‍ എന്ന നിലയില്‍ ഏത് ജനവിഭാഗവുമായും അടുത്ത് ഇടപഴകാന്‍ എനിക്ക് പ്രയാസമുണ്ടാവുകയില്ല. ശരിക്കും മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുവരാന്‍ കഴിഞ്ഞതും’, അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു.

ഏറെ നാള്‍ മുബൈയില്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആള്‍ എന്ന നിലയില്‍ എയര്‍പോര്‍ സി പോര്‍ട്ടുമായി നല്ല ബന്ധമുണ്ട് അതിനാല്‍ ആവശ്യമായ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. തീരദേശ മേഖല പരിപോഷിപ്പിക്കണം. ജലപാത വികസിപ്പിച്ചുകൊണ്ട് ജലസഞ്ചാരം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന മണ്ഡലത്തിലാണ് ഐഎന്‍എലിന്റെ അഹമ്മദ്ദ് ദേവര്‍ കോവില്‍ അട്ടിമറി വിജയം കരസ്ഥമാക്കിയത്.

Exit mobile version