തിരുവനന്തപുരം: സിപിഎം മന്ത്രിമാരെ തീരുമാനിക്കാനുള്ള യോഗത്തിന് പിന്നാലെ അന്തിമ തീരുമാനം പാർട്ടി അറിയിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരും എന്നാൽ മന്ത്രിസഭയിൽ ആർക്കും രണ്ടാം ഊഴമില്ല. സിപിഎം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തീരുമാനിച്ചതായി സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മന്ത്രിമാരെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളും മന്ത്രിസഭയിലുണ്ട്. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെയാണ് മന്ത്രിമാരായി നിശ്ചയിച്ചിരിക്കുന്നത്.
സ്പീക്കർ സ്ഥാനാർത്ഥിയായി എംബി രാജേഷിനേയും, പാർട്ടി വിപ്പായി കെകെ ശൈലജ ടീച്ചറേയും പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനേയും തീരുമാനിച്ചു.
യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി ബി അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി എന്നിവർ പങ്കെടുത്തു.