ആലപ്പുഴ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ തന്നെ സജീവ സാന്നിധ്യമായ കെആർ ഗൗരി അമ്മയെ ഗൗരവക്കാരിയായും തന്റേടിയായും മാത്രമാണ് പുറംലോകം കണ്ടിട്ടുള്ളതെങ്കിലും ആ മനസിൽ പൂത്തുലഞ്ഞ പ്രണയവും ഏറെ ആഘോഷിക്കപ്പെട്ടതാണ്. രാഷ്ട്രീയത്തിന് ഏറെ ഇടപെടാനുണ്ടായിരുന്നു ഗൗരി അമ്മ-ടിവി തോമസ് പ്രണയത്തിലും ദാമ്പത്യത്തിലും പിന്നീടുള്ള വഴിപിരിയലിലും. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കിടക്കുമ്പോഴാണ് മതിലുകൾക്ക് ഇരുവശത്തു നിന്നും കത്തുകൾ കൈമാറി ഇരുവരും പ്രണയിച്ച് തുടങ്ങിയത് എന്ന് ഗൗരി അമ്മ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പുന്നപ്ര-വയലാർ സമരനായകനായ ടിവി തോമസിനെ കെആർ ഗൗരി ആദ്യമായി കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ്. പിന്നീട് ആ പരിചയം പ്രണയമായി വളർന്നു. 1957ൽ ഒന്നാം ഐക്യകേരള മന്ത്രിസഭയിൽ ഇരുവരും മന്ത്രിയായി. ഇരുവരുടെയും തൊട്ടടുത്തുള്ള മന്ത്രി മന്ദിരങ്ങൾ താമസകേന്ദ്രമാക്കിയതോടെ പ്രണയം വീണ്ടും വളർന്നു. സാനഡുവിൽ ഗൗരിയും റോസ് ഹൗസിൽ ടിവിയും ആയിരുന്നു താമസക്കാർ. പ്രണയത്തിന്റെ ആഴമറിഞ്ഞ പാർട്ടി തന്നെ മുൻകൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവിൽവെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റിൽ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാൻ ഒരു കാറിൽ ഒരുവീട്ടിലേക്ക്.
പലതരത്തിൽ, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തർക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം ഉലച്ചിലില്ലാതെ തുടർന്നു. 1964ൽ പാർട്ടി പിളർന്നതോടെ ഇരുവരും മത്സരിക്കുന്നത് വ്യത്യസ്ത പാർട്ടിയിലായി. 1967ൽ രണ്ടുപാർട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയിൽ ചേരാൻ ആലപ്പുഴയിലെ വീട്ടിൽനിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത് പോലും. പക്ഷേ, സിപിഐ-സിപിഎം പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളൽ വർധിച്ചു. മറ്റുചില വിയോജിപ്പുകളും കൂടിയായതോടെ ഇരുവരും അകന്നു.
പ്രണയത്തെ കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും വേർപിരിയിലിനെക്കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗൗരിയമ്മ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ‘തടവറക്കാലത്ത് ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലിൽ ചുരുട്ടിയെറിഞ്ഞാണ് പ്രേമലേഖനം കൈമാറിയിരുന്നത്. പിന്നീട് ചില കാര്യങ്ങൾ അറിഞ്ഞപ്പോൾ കല്ല്യാണം വേണ്ടെന്നു പറഞ്ഞു. പക്ഷെ പാർട്ടി ഇടപെട്ട് നിർബന്ധിച്ച് കല്ല്യാണം നടത്തി. ഒത്തിരി വേദനയും ഇത്തിരി സന്തോഷവും തന്ന ബന്ധമായിരുന്നു അത്.ദാമ്പത്യം തകർന്നതിൽ ടിവി തോമസിന്റെ സുഹൃത്തുകൾക്കും പങ്കുണ്ട്. ആലപ്പുഴയിൽ നിന്ന് സിപിഎം മന്ത്രിമാരാകാനായിട്ടാണ് ഞാനും ടി.വിയും ഒരേ വണ്ടിയിൽ തിരുവനന്തപുരത്തേക്ക് പോകുന്നത്. അവിടെ ചെന്നപ്പോൾ എംഎൻ, ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരികെ വന്നപ്പോൾ അയാൾ മറുപക്ഷം ചാടി. ഒരിക്കൽ എംഎൽഎ ക്വാർട്ടേഴ്‌സിൽ ആലപ്പുഴയിലെ ഒരു സ്ത്രീയുമായി ടി.വി വന്നു. ഇതേച്ചൊല്ലിയുള്ള വഴക്കിൽ നിന്നായിരുന്നു അകൽച്ചയുടെ തുടക്കം. കല്ല്യാണം കഴിഞ്ഞ് ടിവിക്ക് അങ്ങോട്ട് ചെലവിന് കൊടുത്തിട്ടുള്ളതല്ലാതെ അയാൾ എനിക്കൊന്നും ചെയ്തിട്ടില്ല. ആദ്യമന്ത്രിസഭയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ ടി.വി തോറ്റു. ചെലവിന് കാശില്ലായിരുന്നു. മാസം 120 രൂപ വീതം ചെലവിന് കൊടുത്തു. കള്ള് വരുത്തിക്കൊടുക്കും. അല്ലെങ്കിൽ പുറത്തുപോയി വിലകൂടിയത് കുടിക്കും. വിൽസ് സിഗരറ്റും ബീഡിയും ഇതിന് പുറമേ. അതിന് പന്ത്രണ്ട് രൂപ കൊടുക്കും. പിരിയേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. ഞാൻ അൽപം വിധേയയാകേണ്ടതായിരുന്നുവോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’
ടിവി കാൻസർ ബാധിതനായി ബോംബെ ടാറ്റ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ കാണാൻ പോകണമെന്ന് പാർട്ടിയിൽ ആവശ്യപ്പെട്ടു. പാർട്ടി രണ്ടായി പിരിഞ്ഞിരിക്കുകയല്ലേ, പോകേണ്ട എന്നാണ് പറഞ്ഞത്. അവസാനം പാർട്ടി കമ്മിറ്റി ചേർന്ന് രണ്ടാഴ്ചത്തേക്ക് പോകാൻ അനുമതി തന്നു. ഞാൻ മടങ്ങിപ്പോരുമ്പോൾ ടിവി കരഞ്ഞു. എനിക്ക് കരച്ചിൽ വന്നില്ല. പിന്നീട് കാണുന്നത് മരിച്ചുകഴിഞ്ഞ് മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോഴാണ്. അന്ന് കളക്ടർ ഓമനകുഞ്ഞമ്മ ഒച്ചയിൽ കരഞ്ഞു. അപ്പോഴും എനിക്ക് കരച്ചിൽ ഉണ്ടായില്ല. പക്ഷെ ഉള്ളിൽ ദുഃഖമുണ്ടായിരുന്നു. ‘