എസി റൂമിലിരുന്ന് എന്തും വിളിച്ചുപറയാലോ; രോഗിയെ ബ്രെഡിലെ ജാം എന്നൊക്കെ എങ്ങനെയാണ് ഉപമിക്കാനാകുന്നത്? ശ്രീജിത്ത് പണിക്കർക്കെതിരെ പോലീസിൽ പരാതി നൽകി രേഖ

rekha-and-sreejith1_

ആലപ്പുഴ: അത്യാസന്ന നിലയിലായ രോഗിയെ ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തെ ആക്ഷേപിച്ച ശ്രീജിത്ത് പണിക്കർക്കെതിരെ പോലീസിൽ പരാതി നൽകി സന്നദ്ധ പ്രവർത്തക രേഖ പി മോൾ. കോവിഡ് രോഗിയെ ബൈക്കിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത് രേഖയും അശ്വിൻ കുഞ്ഞുമോനും ചേർന്നായിരുന്നു. സോഷ്യൽമീഡിയ രോഗിക്ക് തക്കസമയത്ത് ചികിത്സ നൽകിയതിന് അഭിനന്ദിക്കുമ്പോൾ ശ്രീജിത്ത് പണിക്കർ ഈ സംഭവത്തെ ആക്ഷേപിക്കുകയായിരുന്നു. ഇതോടെയാണ് രേഖ ആലപ്പുഴ പുന്നപ്ര പോലീസിൽ പരാതി നൽകിയത്.

‘എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങൾ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവർത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായത്. ഞങ്ങളുടേത് നാട്ടിൻ പ്രദേശമാണ്. ഞങ്ങളെ വിശ്വസിച്ചാണ് വീട്ടിലെ കുട്ടികളെ സന്നദ്ധപ്രവർത്തനത്തിനായി രക്ഷിതാക്കൾ വിടുന്നത്. നാളെ തന്റെ വീട്ടിലെ കുട്ടികളെ പറ്റിയും ഇങ്ങനെ പറയുമോ എന്ന വേവലാതി അവർക്കുണ്ടാകും. കേരളത്തെ ഇന്ന് താങ്ങി നിർത്തുന്ന സന്നദ്ധ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. അതിനാലാണ് പോസ്റ്റിനെതിരേ പരാതി നൽകാൻ തീരുമാനിച്ചത്’.

‘ആംബുലൻസ് ഓടിയെത്താനുള്ള സമയമായ 10 മിനുട്ട് കാത്തിരുന്നാൽ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് ഞങ്ങളെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ബൈക്കിൽ മരണാസന്നനായ രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്. കൊണ്ടു പോയില്ലായിരുന്നെങ്കിൽ വിമർശിക്കുന്ന ഇതേ ആൾ മറ്റൊന്നായിരിക്കില്ലേ പറയുക’, -സ്വകാര്യ ഓൺലൈൻ മാധ്യമത്തോട് രേഖ പ്രതികരിച്ചു.

പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവർത്തകരായിരുന്നു രേഖയും അശ്വിൻ കുഞ്ഞുമോനും. മുകൾ നിലയിൽ കഴിഞ്ഞിരുന്ന രോഗി അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞ് ജീവൻ രക്ഷിക്കാനായി ഇരുവരും ചേർന്ന് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു.

“ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക. വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം.ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും”, എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചത്.

Exit mobile version