തിരുവനന്തപുരം: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്കഡൗണിൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഇതരസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണം അടുത്തയാഴ്ച ആരംഭിക്കും.
അതേസമയം, 18–45 വയസുള്ളവർക്ക് ഒറ്റയടിക്ക് വാക്സീൻ നൽകാൻ കഴിയില്ല. ഈ പ്രായക്കാരിൽ മറ്റുരോഗമുള്ളവർക്കും കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന വാർഡുതല സമിതിക്കാർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാർഡുതല സമിതിയിലുള്ളർക്കു സഞ്ചരിക്കാൻ പ്രത്യേകപാസ് അനുവദിക്കും.
ബാങ്കുകളുടെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിലാക്കി ചുരുക്കി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ബാങ്കുകൾ പ്രവർത്തിക്കുക.
ലോക്ഡൗൺ സമയത്ത് തട്ടുകടകൾ തുറക്കരുത്. വാഹന വർക്ഷോപ്പുകൾ ആഴ്ചാവസാനം രണ്ടുദിവസം തുറക്കാം. ഹാർബറിൽ ആൾക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. പൾസ് ഓക്സീമീറ്ററുകൾക്ക് അമിത നിരക്ക് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകുന്നവർ പോലീസിൽനിന്ന് പാസ് വാങ്ങണം. 25000 പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
കേരളത്തിനു പുറത്തുനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും മുഖ്യമന്ത്രി അറിയിച്ചു.