പിഞ്ചുകുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മക്കളെയും വാരിയെടുത്ത് രക്തത്തില്‍ കുളിച്ച് അയല്‍പ്പക്കത്തേയ്ക്ക് പാഞ്ഞ് ജോമോള്‍, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

ചെങ്ങന്നൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പിഞ്ചുകുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പേരിശേരി ഗ്രേസ് കോട്ടേജില്‍ ജോമോന്‍ ആണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.

സാരമായി വെട്ടേറ്റ ഭാര്യ ജോമോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ മദ്യപിച്ചെത്തിയ ജോമോന്‍ ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ വെട്ടുകത്തി ഉപയോഗിച്ച് ഭാര്യ ജോമോളെ കഴുത്തിനും പുറത്തും കൈയ്യിലും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ജോമോള്‍ രണ്ടു മക്കളെയുമെടുത്ത് അയല്‍പ്പക്കത്തെ വീട്ടില്‍ ഓടിക്കയറിയതാണ് ജീവന്‍ രക്ഷിക്കാന്‍ ഇടയാക്കിയത്.

അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി ജോമോളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ജോമോനെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെട്ടേറ്റ ജോമോള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. നാലും ഒന്നരയും വയസാണ് മക്കളുടെ പ്രായം. ജോമോന്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version