വിഷു ദിനത്തിലും കൂലിപ്പണിയ്ക്കിറങ്ങി; മൂര്‍ത്തിയ്ക്ക് വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം

മലപ്പുറം: വിഷു ദിനത്തിലും അവധിയെടുക്കാതെ ജോലിക്കിറങ്ങിയ മൂര്‍ത്തിയ്ക്ക് വിഷുകൈനീട്ടമായി ഭാഗ്യദേവത കാത്തുവച്ചത് 70 ലക്ഷം രൂപ. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് വിഷുദിനത്തില്‍ 43കാരനായ മൂര്‍ത്തിയുടെ കുടുംബത്തിലേക്ക് എത്തിയത്.

കഴിഞ്ഞ 12 വര്‍ഷമായി അങ്ങാടിപ്പുറം പഞ്ചായത്തില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ മൂര്‍ത്തി. 29 വര്‍ഷമായി മൂര്‍ത്തി അങ്ങാടിപ്പുറത്തെത്തിയിട്ട്. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.

കൈയില്‍ പണമില്ലാത്തതിനാലാണ് വിഷുവിനും അവധിയെടുക്കാതെ രാവിലെ മൂര്‍ത്തി പണിക്കിറങ്ങിയത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കൂലിപ്പണിയാണ് മൂര്‍ത്തിക്ക്. സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറില്ല. മുന്‍പരിചയമുള്ള ലോട്ടറി വില്‍പ്പനക്കാരന്‍ ജോലിചെയ്യുന്ന സ്ഥലത്തെത്തി ടിക്കറ്റ് നീട്ടിയെങ്കിലും ആകെ കൈയിലുള്ള അന്‍പതു രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്നില്ലെന്നു പറഞ്ഞ് ആദ്യം വാങ്ങിയില്ല.

നിര്‍ബന്ധത്തെ തുടര്‍ന്നും ഭിന്നശേഷിക്കാരനായ ലോട്ടറിക്കാരന്റെ അവസ്ഥയും കൂടി ഓര്‍ത്താണ് 40 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയത്. ഇതിലൂടെ ഭാഗ്യം മൂര്‍ത്തിയെ തേടി എത്തുകയും ചെയ്തു.

അങ്ങാടിപ്പുറം സ്വദേശിയായ സീമയാണ് ഭാര്യ. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പൂജാലക്ഷ്മി, രണ്ടാം ക്ലാസില്‍ പഠിക്കുന്ന സിദ്ധാര്‍ഥ് എന്നിവരാണ് മക്കള്‍. വിഷുദിവസം തന്നെ ഭാഗ്യക്കുറി കിട്ടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്ന് മൂര്‍ത്തിയും ഭാര്യയും പറഞ്ഞു.

സമ്മാനാര്‍ഹമായ ടിക്കറ്റ് പെരിന്തല്‍മണ്ണ സഹകരണ അര്‍ബന്‍ ബാങ്കിന്റെ ശാഖയില്‍ ഏല്‍പ്പിച്ചു. ഉടന്‍ നല്ലൊരു വീട് വെച്ച് അതിലേക്ക് താമസം മാറാനാണ് ആഗ്രഹമെന്ന് ഇവര്‍ പറയുന്നു.

Exit mobile version