കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യത; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ചീഫ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

സ്‌കൂളിലേക്കുള്ള യാത്ര സുരക്ഷിതമായി നടത്തുകയാണ് പ്രധാനം. കഴിയുന്നതും സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ യാത്ര ചെയ്യിക്കുകയാണ് നല്ലത്. പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. മികച്ച രീതിയിലാണ് നിലവില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന് തയാറായി ജനം സ്വയം മുന്നോട്ടുവരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

ഒരു കോടി ഡോസ് വാക്‌സിന്‍ കൂടി എത്തിച്ചാല്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാകും. സംസ്ഥാനത്ത് നിലവിലുള്ളത് ഏഴ് ലക്ഷം ഡോസ് വാക്‌സിന് മാത്രമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. കൂടാതെ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ രണ്ടര ലക്ഷത്തോളം പരിശോധന നടത്തും. നാല്‍പത്തിയഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കായിരിക്കും പരിശോധന നടത്തുകയെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Exit mobile version