ജാനകിയും റസാക്കും കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു: ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നു; വീണ്ടും വിദ്വേഷ പോസ്റ്റുമായി കൃഷ്ണരാജ്

തൃശ്ശൂര്‍: മെഡിക്കല്‍ കോളജിലെ വൈറല്‍ ഡാന്‍സേഴ്സായ നവീനും ജാനകിക്കുമെതിരെ വീണ്ടും വിദ്വേഷ പോസ്റ്റുമായി ബിജെപി അനുകൂല അഭിഭാഷകന്‍ കൃഷ്ണരാജ് രംഗത്ത്. ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിപ്പ് കൊണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

‘ജിഹാദികള്‍ക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികള്‍ക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു. ജിഹാദികള്‍ മറനീക്കി പുറത്തുവന്നു. ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും’ – അദ്ദേഹം കുറിച്ചു.

കുറിപ്പ് ഇങ്ങനെ;

ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിക്ക് കൊണ്ടു.

ജിഹാദികള്‍ക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികള്‍ക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു.

എന്തൊരു വെറളിയും വെപ്രാളവും. ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടി. ജിഹാദി മാധ്യമങ്ങളുടെ വക ജിഹാദികള്‍ക്ക് പൊങ്കാലക്കുള്ള ഒഫിഷ്യല്‍ ക്ഷണം. കമെന്റ് ബോക്സ് തുറന്ന് തന്നെ വെച്ചു. അറിയണമല്ലോ.

ഒരു മതത്തിന്റെ കാര്യവും പരാമര്‍ശിക്കാത്ത പോസ്റ്റ് വളരെ പെട്ടെന്ന് ലൗ ജിഹാദിനെതിരെയുള്ള പോസ്റ്റ് ആയി മാറി. കമന്റുകള്‍ വായിക്കാറില്ലെങ്കിലും അതിന്റെ എണ്ണം കണ്ടപ്പോള്‍ കാര്യം പുടികിട്ടി. അത് കണ്ട് മനസ്സ് നിറഞ്ഞു.

എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്തു എത്തി. കൊള്ളേണ്ടിടത്തു കൊണ്ടു.

ഹിന്ദു ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നു. ഇത്രേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും. ഞാന്‍ ചാരിതാര്‍ത്ഥ്യനായി.

എന്തോ ഒരു പന്തികേട് മണക്കുന്നു, ജാനകിയുടെ മാതാപിതാക്കള്‍ സൂക്ഷിച്ചാല്‍ നന്ന് എന്നാണ് കൃഷ്ണ രാജ് ആദ്യം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നത്.

‘ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.‘ – എന്നായിരുന്നു ആദ്യത്തെ കുറിപ്പ്.

അതേസമയം, വിദ്വേഷപ്രചാരണങ്ങളോട് മറുപടിയുമായി ജാനകിയും നവീനും വീണ്ടും ഡാന്‍സുമായെത്തിയിരുന്നു. ഒന്നിച്ചാണ് ക്ലാസില്‍ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാന്‍ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാന്‍സ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെന്‍സില്‍ എടുക്കണം. ഞങ്ങള്‍ എന്റര്‍ടെയ്ന്‍മെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയില്‍ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങള്‍ തന്നെ ആകണമെന്നില്ല. ഡാന്‍സ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജില്‍. ഇതിനും തീര്‍ച്ചയായും എടുക്കും.’ – എന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന ഇവരുടെ വൈറല്‍ നൃത്തം. റാ റാ റാസ്പുട്ടിന്‍… ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്താണ് ഇവര്‍ ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.

ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് ആക്രമണം നടക്കുന്നത്. ബിജെപിയോട് അടുപ്പമുള്ള കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍ റസാഖ്.

Exit mobile version