അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവം: രണ്ട് പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്‌പെന്റ് ചെയ്തു. പ്രദീപ്, അനിയപ്പന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പ്രദീപ് പോലീസ് കസ്റ്റഡിയില്‍ ആണുള്ളത്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയായിരുന്നു വിജയകൃഷ്ണന്‍.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിജയകൃഷ്ണന്‍ ചരിഞ്ഞത്. 50 വയസായിരുന്നു പ്രായം.

ആനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കും. ആനയ്ക്ക് ചികിത്സ വൈകിച്ചെന്ന പരാതിയിലാണ് അന്വേഷണം. നാളെ ഇതിനായി ദേവസ്വം ബോര്‍ഡ് അടിയന്തരയോഗം ചേരും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി.കമ്മീഷണര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആനപ്രേമികള്‍ അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് പ്രതിഷേധിക്കുകയാണ്. നടപടി ഉണ്ടാവുംവരെ ആനയുടെ ജഡം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പ്രതിഷേധക്കാരുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ജനുവരി മാസത്തില്‍ അമ്പലപ്പുഴയില്‍ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. കാലില്‍ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങള്‍ ഉണ്ടായിരുന്ന വിജയകൃഷ്ണന് ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കൂടാതെ ആനയ്ക്ക് പാപ്പന്റെ ക്രൂരപീഢനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നും ഇവര്‍ പറയുന്നു.

മരണകാരണം കണ്ടെത്താന്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. 22 വയസുള്ളപ്പോള്‍ കോന്നിയില്‍നിന്ന് എത്തിച്ചാണ് വിജയകൃഷ്ണനെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്.

Exit mobile version