ബൽറാം ‘പെരുക്കിയത്’ എഴുത്തുകാരെ മാത്രമാണോ? പെരുക്കിപ്പെരുക്കി മുല്ലപ്പള്ളിയെ പോലും പെരുക്കിയില്ലേ? വിടി ബൽറാമിന്റെ നുണക്കഥ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്ന മനോരമ റിപ്പോർട്ടറോട് കെആർ മീര

balram and meera

പാലക്കാട്: വിടി ബൽറാം എംഎൽഎ നേതൃത്വം കൊടുത്ത് സോഷ്യൽമീഡിയയിൽ നടന്ന എഴുത്തുകാരി കെആർ മീരയ്ക്ക് എതിരായ സൈബർ ആക്രമണത്തെ ന്യായീകരിച്ചം രംഗത്തെത്തിയ മലയാള മനോരമ റിപ്പോർട്ടർക്ക് മറുപടിയുമായി കെആർ മീര രംഗത്ത്. ബൽറാമിന് അനുകൂലമായി മലയാള മനോരമയുടെ സീനിയർ റിപ്പോർട്ടർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് മീര രംഗത്തെത്തിയിരിക്കുന്നത്.

പെരിയ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഒരു കാരണവുമില്ലാതെ വിടി ബൽറാം എംഎൽഎ തന്നെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് കെആർ മീര പറഞ്ഞു.

വിവാദത്തിൽ പ്രതികരിച്ച് കെആർ മീര ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്:

കെ.ആർ.മീര ഒരു കാരണവുമില്ലാതെ പ്രകോപിപ്പിച്ചു. വി.ടി. ബൽറാം സഹികെട്ടു തിരിച്ചു തെറി വിളിച്ചു – ഇതാണ് തുടക്കം മുതലേ എം.എൽ.എ. നേരിട്ടും സൈബർ അണികളിലൂടെയും പ്രചരിപ്പിക്കുന്ന കഥ. ഇങ്ങനെയൊരു നുണക്കഥയില്ലെങ്കിൽ എം.എൽ.എയ്ക്കു മുഖം രക്ഷിക്കാൻ സാധ്യമല്ല. ഇതെത്ര വലിയ നുണയാണ് എന്നറിയാൻ ടൈംലൈൻ നോക്കിയാൽ മതി.
ആ സംഭവത്തെ കുറിച്ച് ഇനി ഒന്നും എഴുതണ്ട എന്നു വിചാരിച്ചതാണ്. ഡോ. പ്രേം കുമാർ എന്റെയും എം.എൽ.എയുടെയും രണ്ടു വർഷം മുമ്പുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ പരിശോധിച്ചു വി.ടി. ബൽറാം ആണ് എന്നെ ഒരു കാരണവുമില്ലാതെ അധിക്ഷേപിച്ചത് എന്നു ബോധ്യപ്പെട്ട് എഴുതിയ കുറിപ്പ് ഈ പേജിൽ ഷെയർ ചെയ്യാതിരുന്നതും അതിനാൽത്തന്നെ. പക്ഷേ, അപ്പോഴാണ് ഞാൻ ജോലി ചെയ്തിരുന്ന പത്രത്തിന്റെ ഒരു സീനിയർ റിപ്പോർട്ടർ! ബൽറാമിനു വേണ്ടി ഇന്നലെ എഴുതിയ പോസ്റ്റ് കണ്ടത്.
അയാൾ എഴുതിയത് ഇതാണ് : ” അങ്ങോട്ട് ഒന്നും രണ്ടും പറഞ്ഞു ചൊറിഞ്ഞോണ്ടു ചെല്ലുക. ബൽറാം എടുത്തിട്ടു പെരുക്കിക്കഴിയുമ്പോ തിരിഞ്ഞോടി വന്നു വലിയ വായിൽ മോങ്ങുക. മീര മുതൽ ഇടത്തോട്ടു ചരിഞ്ഞ അശോകൻ വരെ ഇതുതന്നെയൊരു പതിവ്. അയ്യോ, എമ്മല്ലേ തെറിവിളിക്കുന്നേന്ന് ഏറ്റു പിടിക്കാൻ കുറേ പതിവു തൊഴിലാളികളും… ”
ഈ റിപ്പോർട്ടർ ആർക്കുവേണ്ടിയാണു വാദിക്കുന്നത്? വി.ടി. ബൽറാമിനു വേണ്ടി. ബൽറാം ‘പെരുക്കിയത്’ എഴുത്തുകാരെ മാത്രമാണോ? പെരുക്കിപ്പെരുക്കി സ്വന്തം പാർട്ടി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലും പെരുക്കിയില്ലേ? എഴുത്തുകാരിൽത്തന്നെ, എന്നെയും അശോകൻ ചെരുവിലിനെയും മാത്രമാണോ ആക്രമിച്ചത്? റിപ്പോർട്ടർക്കു ശമ്പളം കൊടുക്കുന്ന പത്രത്തിന്റെ പംക്തികാരനും പത്രപ്രവർത്തന ലോകത്തെ എല്ലാ സീനിയർ എഡിറ്റർമാർക്കും ആദരണീയനുമായ എൻ.എസ്. മാധവനെപ്പോലും അപമാനിച്ചില്ലേ? മലയാളത്തിൽ വഴിവിളക്കായി കണക്കാക്കപ്പെടുന്ന എഴുത്തുകാരനാണ്. എൻ.എസ്. മാധവൻ. റിട്ടയേഡ് ഐ.എ.എസ്. ഉദ്യോഗസ്ഥൻ. ഇന്ത്യയിൽ എല്ലായിടത്തും ആദരിക്കപ്പെടുന്ന ഒരാൾ. തീർന്നില്ല, ഇന്ത്യക്കകത്തും പുറത്തും ബഹുമാനിക്കപ്പെടുന്ന ബെന്യാമിനും എം.എൽ.എ. അധിക്ഷേപിച്ചവരുടെ പട്ടികയിൽ പെടുന്നു.
ഈ റിപ്പോർട്ടർ എം.എൽ.എയുടെ പെരുക്കുതൊഴിലാളി ആണോ? ഒരു പത്രപ്രവർത്തകൻ അല്ലേ? എതിരാളിയെപ്പോലും വ്യക്തിത്വഹത്യ ചെയ്തുകൂടാ എന്നായിരുന്നു ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് ആ സ്ഥാപനത്തിലെ നിയമം. ആ മേൽവിലാസത്തിൽ ജീവിക്കുന്ന ഒരാളാണ് ‘ഒന്നും രണ്ടും പറഞ്ഞു ചൊറിഞ്ഞോണ്ടു വന്നാൽ എടുത്തിട്ടു പെരുക്കണം’ എന്ന് ലജ്ജയില്ലാതെ സമർഥിക്കുന്നത്.
ഞാൻ ജോലി ചെയ്തിരുന്ന കാലത്തും പത്രത്തിനു പരസ്യമായ രാഷ്ട്രീയ നിലപാടുണ്ട്. എന്നുവച്ച്, തന്നോട് വ്യക്തിപരമായി ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ മറ്റൊരാൾക്കു വേണ്ടി അധിക്ഷേപിക്കുന്ന ഒരുത്തനെ സ്ഥാപനം വച്ചു പൊറുപ്പിക്കുമായിരുന്നില്ല. കാരണം ലളിതമാണ്. അങ്ങനെയൊരുത്തൻ മറ്റൊരാൾക്കു വേണ്ടി നാളെ സ്ഥാപനത്തെയും എടുത്തിട്ടു പെരുക്കും.
പത്രത്തിലാകട്ടെ, ഫെയ്‌സ് ബുക് പോസ്റ്റിൽ ആകട്ടെ, സ്വകാര്യ സംഭാഷണത്തിൽ ആകട്ടെ– ഒരു പത്രപ്രവർത്തകൻ പറയുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമാകണം. പത്രത്തിൽ ഉണ്ടായിരുന്ന കാലത്തോ അതിനു ശേഷമോ ഞാൻ മറ്റൊരു കോൺഗ്രസ് നേതാവിനെയും പേരെടുത്തു വിമർശിച്ചിട്ടില്ല. എന്നാൽ ഇടതുപക്ഷത്തെ ധാരാളം വിമർശിച്ചിട്ടുമുണ്ട്. പക്ഷേ, കെ.ആർ.മീര മൊഴിഞ്ഞോ എന്നോ സാഹിത്യ നായിക അർമാദിക്കുന്നു എന്നോ ഒരു സി.പി.എം. നേതാവും ആക്ഷേപിച്ചിട്ടില്ല. പത്തു വർഷം മുമ്പ് വി.ടി. ബൽറാം എന്ന പേരു ഞാൻ കേട്ടിട്ടുമില്ല. എ.കെ.ജിയെ ബാലപീഡകൻ എന്നു വിളിച്ച പോസ്റ്റിലാണ് ഞാൻ ആ പേരു ശ്രദ്ധിച്ചത്. അതിനു മുമ്പ് ഒരു സമരഭൂമിയിലും ഇങ്ങനെയൊരാളെ ഞാൻ കണ്ടിട്ടില്ല. സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങളിൽ എന്തെങ്കിലും പുരോഗമനപരമായ ഇടപെടൽ നടത്തിയതായും അറിവില്ല.
കൂടുതൽ നീട്ടുന്നില്ല. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടവർക്കു ഡോ. പ്രേം കുമാർ എഴുതിയ പോസ്റ്റിന്റെ ലിങ്ക് കമന്റിൽ.
റിപ്പോർട്ടറോട് ഒരു അഭ്യർത്ഥന : മലയാള മനോരമ ചീഫ് എഡിറ്റർ ശ്രീ മാമ്മൻ മാത്യു രണ്ടായിരത്തിപ്പത്ത് സെപ്റ്റംബറിൽ കലാകൗമുദിക്കു നൽകിയ ഒരു അഭിമുഖമുണ്ട്. എതിർ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ശ്രീ പിണറായി വിജയനെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നതെങ്ങനെയാണ് എന്ന് ഒന്നു വായിച്ചു നോക്കുക. പെരുക്കങ്ങളുടെ ഇരുൾ മൂടിയ മനസ്സിൽ അൽപം വെളിച്ചം കയറുന്നെങ്കിൽ, ആകട്ടെ.

Exit mobile version