ഭക്ഷണത്തിൽ ജാതി കലർത്തിയത് ആരെന്ന് അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ; ബൽറാമിന്റെയും രാഹുൽ മാങ്കൂട്ടത്തിന്റെയും ‘ജാതി’ പോസ്റ്റ് തിരിച്ചടിയായി

Shafi Parambil | Bignewslive

സ്‌കൂൾ കലോത്സവം കഴിഞ്ഞ് കോഴിക്കോട് കപ്പ് അടിച്ച് പിന്നിടുമ്പോഴും കലവറയിലെ ജാതി തർക്കം ഇതുവരെയും അവസാനിച്ചിട്ടില്ല. ഇനി കലോത്സവ കലവറയിലേയ്ക്ക് ഇല്ലെന്ന പഴയിടം നമ്പൂതിരിയുടെ തീരുമാനമാണ് വിണ്ടും ചർച്ചയ്ക്ക് ചൂടുപിടിച്ചത്. എന്നാൽ ഇപ്പോൾ തിരിച്ചടിയാകുന്നത് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിനാണ്. കാരണം, ഭക്ഷണത്തിൽ ജാതി കലർത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നാണ് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്.

കലോൽസത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ഖേദകരമാണെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. പഴയിടം തന്റെ തീരുമാനം പുന പരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് ഷാഫി പറഞ്ഞു. ഭക്ഷണം പാകം ചെയ്യാൻ വേണ്ടി വന്നയാൾക്കു നേരെ ജാതീയ ആക്ഷേപം ഉന്നയിച്ചവരുടെ രാഷ്ടീയം എന്താണെന്ന് എല്ലാവർക്കും അറിയാം.

സർക്കാരാണ് ഭക്ഷണമെന്ത് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എന്നാൽ സ്വന്തം പാർട്ടിയിലെ നേതാക്കളായ വിടി ബൽറാമിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഈ വിഷയത്തിലെ നിലപാടുകൾ ഷാഫിക്ക് പാരയായി. ഷാഫിയ്ക്ക് ബൽറാമിന്റെയും രാഹുലിന്റെയും ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് ഷാഫി പറമ്പിലിന് സോഷ്യൽമീഡിയ മറുപടി നൽകിയത്.

മുൻ മാധ്യമപ്രവർത്തകനും കേരള സർവകലാശാലയിലെ അധ്യാപകനുമായ അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പാണ് കലോത്സവത്തിലെ ഭക്ഷണവിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാമും ഭക്ഷണത്തിലെ ‘ജാതി’യെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെയെന്നായിരുന്നു വിടി ബൽറാമിന്റെ കുറിപ്പിന്റെ അവസാന ഭാഗം.

ശുദ്ധ”മായ വെജിറ്റേറിയൻ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതൽ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങൾ മനസ്സിൽപ്പേറുന്നവർക്കാണെന്നും ബൽറാം കുറിച്ചിരുന്നു. ഇതിന് സമാനമായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ്.

മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും അധ്യാപകരും നോൺ വെജിറ്റേറിയനായിരിക്കുന്ന കാലത്ത് കോഴിക്കോടെത്തിയാൽ മട്ടൻ ബിരിയാണിയോ മറ്റു രുചി ഭേദങ്ങളോ അന്വേഷിക്കുമ്പോൾ, വെജിറ്റേറിയൻ തന്നെ കഴിക്കണക്കണമെന്നും അതും ”നമ്പൂതിരിയുടെ കൈപ്പുണ്യമുള്ള” സദ്യയാവണമെന്നും ചിന്തിക്കുന്നിടത്താണ് ജാതി പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. ഇതോടെ ഷാഫി പറമ്പിലിന്റെ പോസ്റ്റും ചർച്ചയാവുകയാണ്.

Exit mobile version