എൽഡിഎഫ് തന്നെ വാഴും; കേരളത്തിൽ തുടർഭരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോർ പ്രീ പോൾ സർവേ; എൽഡിഎഫ്: 82-91, യുഡിഎഫ്: 46-54

തിരുവനന്തപുരം: കേരളം വീണ്ടും ചുവക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പ്രീ പോൾ സർവേ. കേരളത്തിൽ എൽഡിഎഫ് വൻഭൂരിപക്ഷത്തിൽ ഭരണത്തിൽ തിരികെ വരുമെന്നാണ് സർവേയുടെ രണ്ടാം ഭാഗത്തിന്റെ ഫലം. സംസ്ഥാനത്തെ 42 ശതമാനം വോട്ടുകൾ നേടി 82 മുതൽ 91 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിനാകട്ടെ 37 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്.

46 മുതൽ 54 വരെയാണ് യുഡിഎഫിന് സീറ്റുകൾ ലഭിക്കുകയെന്നുമാണ് സർവേ പ്രവചനം. ബിജെപിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും സർവേ ഫലത്തിൽ പറയുന്നുണ്ട്. മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സർവേ ഫലം പറയുന്നു.

മൂന്ന് മുന്നണികളിലും അല്ലാതെയുള്ളവർക്ക് മൂന്ന് ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചേക്കുമെന്നുമാണ് സർവേ പ്രവചിക്കുന്നത്. കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് എൽഡിഎഫിനാണ് മുൻതൂക്കം പുരുഷൻമാരിൽ 41 ശതമാനം പേരും വനിതകളിൽ 43 ശതമാനം പേരും എൽഡിഎഫിനെ പിന്തുണയ്ക്കുന്നു.

യുഡിഎഫിന് പുരുഷന്മാരിൽ 36 ശതമാനം പേരുടെയും സ്ത്രീകളിൽ 39 ശതമാനം പേരുടെയും പിന്തുണയാണ് ഉള്ളത്. എൻഡിഎയ്ക്കാകട്ടെ പുരുഷന്മാരിൽ 19 ശതമാനത്തിന്റെയും സ്ത്രീകളിൽ 16 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്.

Exit mobile version