പിണറായി മുഖ്യമന്ത്രിയായി തുടരും; വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സര്‍വേഫലം. കേരളം ആര് ഭരിക്കുമെന്നറിയാന്‍ മീഡിയവണും പൊളിറ്റിക്യു മാര്‍ക്കും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പറയുന്നത്.

കേരളമാകെയും, വടക്കന്‍ കേരളം, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സര്‍വേയില്‍ പകുതിയിലധികം പേര്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.

74 മുതല്‍ 80 സീറ്റുകള്‍ വരെ എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍, 58 മുതല്‍ 64 സീറ്റുകളാണ് യുഡിഎഫിന് ലഭിക്കുന്നത്. എന്‍ഡിഎക്ക് രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്. 140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്.

140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ഭരണം മോശമാണെന്നും അഭിപ്രായപ്പെട്ടു.

അടുത്ത മുഖ്യമന്ത്രിയായി 36 ശതമാനം പേര്‍ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോള്‍, 23 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തു. പത്ത് ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേര്‍ ശശി തരൂരിനെയും തെരഞ്ഞെടുത്തപ്പോള്‍, മൂന്ന് ശതമാനം പേര്‍ ഇ ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 25 ശതമാനം പേര്‍ മറ്റുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായമുള്ളവരാണ്.

Exit mobile version