പാചകവാതകത്തിനും പെട്രോളിയം ഉത്പന്നങ്ങൾക്കും കുത്തനെ വിലകൂടുന്നു; ഹോട്ടലുടമകൾ തലമുണ്ഡനം ചെയ്ത് പിച്ചചട്ടിയെടുത്ത് ഹോട്ടലുടമകൾ; പ്രതിഷേധം

കാസർകോട്: പാചകവാതകമടക്കമുള്ള പെട്രോളിയം ഉൽപന്നങ്ങൾക്ക് കുത്തനെ വില കൂടുന്നത് ജീവിതം തന്നെ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് മാറിയതോടെ പ്രതിഷേധവുമായി കാസർകോട്ടെ ഹോട്ടലുടമകൾ. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെട്ടും വിലവർധനവിൽ പ്രതിഷേധിച്ചും ഹോട്ടലുടമകൾ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടിയെടുത്താണ് സമരം നടത്തിയത്. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി ഡി അജേഷ്, മുഹമ്മദ് കാസിം എന്നിവർ തലമുണ്ഡനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു.

ധർണയിൽ രാജൻ കളക്കര, രാംപ്രസാദ്, മുഹമ്മദ് ഗസാലി ഐഡിയൽ, രഘുവീർ പൈ, ശ്രീനിവാസ ഭട്ട്, വെങ്കിട്ട രമണ ഹൊള്ള എന്നിവർ സംസാരിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടൽ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കിയതായി കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി നാരായണ പൂജാരി പറഞ്ഞു.

ഹോട്ടൽ പാചകവാതകത്തിന് അടുത്തകാലത്ത് 400 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ലൈസൻസ് എടുക്കുമ്പോഴും എല്ലാതരത്തിലും ഹോട്ടൽ വ്യാപാരികളെ നിയമംകൊണ്ട് ബുദ്ധിമുട്ടുകയാണ് സർക്കാർ. അതേസമയം, ഒരുതരത്തിലുള്ള നിയമങ്ങളും പാലിക്കാതെ തട്ടുകടകൾ ജില്ലയിലെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നു. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി പറയുന്നു.

Exit mobile version