‘വെള്ളം പോലും കുടിക്കാതെ സമരപ്പന്തലില്‍ കിടക്കുമ്പോഴും കാണാന്‍ ആഗ്രഹിച്ചിരുന്നു’ ഭാര്യ ദിവ്യ എസ് നായരെ കുറിച്ചും ഉദ്യോഗസ്ഥ ജീവിതത്തെ കുറിച്ചും ശബരിനാഥ്

KS Sabarinath | Bignewslive

തിരുവനന്തപുരം: പിഎസ്‌സി സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരഹാര സമരം നടത്തുമ്പോഴും ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യറിനെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ശബരിനാഥന്‍ എംഎല്‍എ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമരം നടക്കുമ്പോള്‍ സമരപ്പന്തലിന് മുന്നിലൂടെ ദിവ്യ പലതവണ കാറില്‍ പോയി. ആ സമയത്ത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ ദിവ്യയ്ക്ക് അതിന് സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ശബരിനാഥന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഞങ്ങള്‍ രണ്ടുപേരുടെയും കര്‍മ ജീവിതത്തെ പ്രഫഷനലായി കാണുകയേ വഴിയുള്ളൂ. ആ മാര്‍ഗമാണ് ഞാനും ദിവ്യയും ആദ്യകാലം മുതല്‍ സ്വീകരിക്കുന്നത്. ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതേസമയം അതിര്‍വരമ്പുകള്‍ കൃത്യമായി അറിയാം. ദിവ്യ അക്കാര്യത്തില്‍ വളരെ പ്രായോഗികമതിയാണ്. ഒന്‍പതു ദിവസവും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുമ്പോള്‍, മിക്ക ദിവസവും ദിവ്യ സെക്രട്ടേറിയറ്റിലുണ്ടായി. എന്റെ സമരപ്പന്തലിനു മുന്നിലൂടെ പോയി.

ഒന്നു കാണണം എന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥ എന്ന നിലയില്‍ അവര്‍ക്ക് അതിനു സാധിക്കുമായിരുന്നില്ല. ഒരു ദിവസം മോന്റെ രണ്ടാം ജന്മദിനമായിരുന്നു. തലസ്ഥാനത്ത് തൊട്ടടുത്ത് ഉണ്ടായിട്ടും ഞങ്ങള്‍ക്ക് ഒരുമിച്ചുണ്ടാകാന്‍ കഴിഞ്ഞില്ല.

ബെന്യാമിനുമായുള്ള ഫെയ്‌സ്ബുക് യുദ്ധം തീര്‍ക്കാന്‍ പങ്ക് വഹിച്ചതും ദിവ്യയാണ്. ഞങ്ങള്‍ മൂന്നുപേരും തമ്മിലുള്ള സൗഹൃദത്തെ അതു ബാധിക്കുമെന്നു വന്നപ്പോള്‍ തീര്‍ക്കാനുള്ള പക്വത അദ്ദേഹം കാട്ടി. ഞാനും ആ നിലയ്ക്ക് പ്രതികരിച്ചു.

Exit mobile version