മോഡി വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു; ഇനിയും മോഡിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും എം മുകുന്ദന്‍

നിരന്തരമായി മോഡിയെ വിമര്‍ശിച്ച് കൊണ്ട് ഇന്ത്യയില്‍ ജീവിക്കാനാകില്ല

നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയപ്പോള്‍ സന്തോഷിച്ചിരുന്നുവെന്ന് ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന എഴുത്തുകാരന്‍ എം മുകുന്ദന്‍. എന്നാല്‍ പിന്നീട് നിരാശയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്ന് മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജനാധിപത്യത്തെക്കുറിച്ചും എഴുത്തുകാരുടെ സ്വാധീനം സമൂഹത്തില്‍ കുറയുന്നതിനെക്കുറിച്ചുമൊക്കെയാണ് മുകുന്ദന്‍ പറയുന്നത്.

നിരന്തരമായി മോഡിയെ വിമര്‍ശിച്ച് കൊണ്ട് ഇന്ത്യയില്‍ ജീവിക്കാനാകില്ല, അമേരിക്കയടക്കമുളള വിദേശ രാജ്യങ്ങളില്‍ എഴുത്തുകാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്യം ഇന്ത്യയില്‍ ലഭിക്കുന്നില്ലെന്നും മുകുന്ദന്‍ അഭിപ്രായപെടുന്നു.

യഥാര്‍ത്ഥ ജനാധിപത്യം പാശ്ചാത്യ നാടുകളിലാണ്, നമ്മുടെ ജാനാധിപത്യം ഏച്ചുകെട്ടലുകളും, ഒത്തുതീര്‍പ്പുകളും സമവായങ്ങളുമൊക്കെയാണ്, മറ്റേത് അങ്ങനെയല്ല. ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ അധികാരത്തില്‍ വരാന്‍ പറ്റുകയുളളൂ. 35-38 ശതമാനം ഉണ്ടെങ്കില്‍ ഇവിടെ അധികാരത്തിലെത്താം പക്ഷേ പ്രസിഡന്‍ഷ്യല്‍ സിസ്റ്റമുളളിടത്ത് അങ്ങനെ പറ്റില്ല. അന്‍പത് ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ കിട്ടിയേ മതിയാകൂ.

രാഷ്ട്രീയകാര്‍ക്ക് വിദ്യാഭ്യാസം വേണം. ചായവില്‍പ്പനക്കാരാനാണ് എന്ന് അഭിമാനത്തോടെ പറയുന്നതൊന്നും ശരിയല്ലെന്നും മോഡിയെ പറ്റി മുകുന്ദന്‍ പറഞ്ഞു. പ്രൊഫസറാണ് സാമ്പത്തിക ശാസ്ത്രം അറിയുന്നതാണ് എന്നൊക്കെയാണ് അഭിമാനത്തോടെ പറയേണ്ടത്.

കേരളത്തിലെ ഇടതുശക്തിയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവശേഷിക്കുന്ന പ്രതിരോധം കൂടി ഇല്ലാതാക്കാനാണ് ശ്രമം.

എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും പഴയതുപോലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നില്ലെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു. കുമാരനാശാനും തകഴിക്കുമെല്ലാം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു ഇന്നത്തെ എഴുത്തുകാര്‍ക്ക് അത് എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്ന് അറിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

Exit mobile version