കെഎസ്ആര്‍ടിസി പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍, തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

ksrtc strike | bignewslive

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിന് തുടക്കമായി. പണിമുടക്കിനെ തുടര്‍ന്ന് ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയിട്ടുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു. അതിനിടെ അങ്കമാലി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകള്‍ തടഞ്ഞു. തുടര്‍ന്ന് സിഐടിയു -ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ടി.ഡി.എഫും ബിഎംഎസും ആണ് പണിമുടക്കുന്നത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമരം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പ്രതിപക്ഷ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പ്രതിപക്ഷ തൊഴിലാളി സംഘടനള്‍ സൂചനാ പണിമുടക്ക് ആരംഭിച്ചത്.

Exit mobile version