കാവി വേണ്ട, കെട്ടിവെച്ച കാവി നാട അഴിച്ച് കളഞ്ഞ് ചുവപ്പ് നാടയ്ക്ക് വേണ്ടി പരക്കംപാച്ചില്‍, ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത് ഇങ്ങനെ

ഇരിട്ടി: കെട്ടവെച്ച കാവി നാട അഴിച്ചുമാറ്റ് ചുവപ്പ് നാടയ്ക്ക് വേണ്ടി ഓടിനടക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ് പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലില്‍. മന്ത്രിമാരായ ഇപി ജയരാജനും എംഎം മണിയും പങ്കെടുത്ത ചടങ്ങിലാണ് നാടയുടെ നിറം തിരിച്ചടിയായത്.

തറക്കല്ലിട്ടശേഷം പദ്ധതിയുടെ തുരങ്കത്തിന് കുറുകെ കെട്ടിയ നാടമുറിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്ളിലേക്ക് പ്രവേശിക്കുന്നതായിരുന്നു ചടങ്ങ്. ചടങ്ങിന്റെ വേദി കുയിലൂര്‍ സ്‌കൂള്‍ പരിസരമായിരുന്നു. തുരങ്കത്തിന് കുറുകെ കെട്ടിയ നാടയുടെ നിറം കാവിയായിരുന്നു. കരാറുകാരനാണ് നാട വാങ്ങിയത്. കെഎസ്ഇബി ജീവനക്കാര്‍ നാടയുടെ നിറം ശ്രദ്ധിക്കാതെ കെട്ടുകയും ചെയ്തു. എന്നാല്‍ രണ്ട് പേര്‍ എത്തി കാവി നാട അഴിച്ചുമാറ്റി. മന്ത്രിമാര്‍ എത്തുന്നതിന് നിമിഷങ്ങള്‍ മുന്‍പായിരുന്നു സംഭവം.

മൂന്നുമീറ്റര്‍ നീളമുള്ള തുരങ്കത്തിന് കുറുകെ കെട്ടാന്‍ പാകത്തിന് നീളമുള്ള ചുവപ്പുനാട സംഘടിപ്പിക്കാന്‍ കഴിയാതെ വന്നതോടെ മൂന്നുനാല് നാടകള്‍ ചേര്‍ത്തുകെട്ടി. എന്നിട്ടും നീളം തികഞ്ഞില്ല. പുതിയ ചുവപ്പുനാട സംഘടിച്ച് എത്തിക്കാനും സമയമില്ലെന്ന് കണ്ടതോടെ അഴിച്ചുകളഞ്ഞ കാവിനാടയുടെ ചെറിയ ഭാഗം കൂട്ടിക്കെട്ടിയാണ് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത്.

Exit mobile version