21ാം പിറന്നാളിനായി കാത്തിരുന്നു; മകന് പ്രിയപ്പെട്ട ബൈക്ക് സമ്മാനിക്കാൻ; എന്നാൽ വിജയനേയും സതിയേയും തേടിയെത്തിയത് പൊന്നുമകന്റെ മരണവാർത്ത; കണ്ണീരായി വിഷ്ണു

ഉഴവൂർ: ഈ വരുന്ന വ്യാഴാഴ്ച മകൻ വിഷ്ണുവിന്റെ പിറന്നാളാണ്. അവൻ ഏറെ കൊതിക്കുന്ന ബൈക്ക് വാങ്ങിച്ച് അച്ഛനും അമ്മയും കാത്തിരുന്നു അവന് സമ്മാനിക്കാനായി. എന്നാൽ ഫെബ്രുവരി നാലിന് സർപ്രൈസ് സമ്മാനവുമായി മകനെ അമ്പരപ്പിക്കാനായി കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയത് മകന്റെ വിയോഗവാർത്ത.

പയസ് മൗണ്ട് കണ്ണുകുഴയ്ക്കൽ വീട്ടിൽ വിജയനും സതിയും മകൻ വിഷ്ണു(20) വിനായി നേരത്തതന്നെ ബൈക്ക് ബുക്ക് ചെയ്തിരുന്നു. എന്നാൽ ആ ബൈക്കിൽ യാത്രചെയ്യാൻ വിധി വിഷ്ണു വിജയനെ അനുവദിച്ചില്ല. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും ഭക്ഷണ നൽകി യാത്രയാക്കിയ മകന്റെ വിയോഗവാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്.

ഐടിസി പാസായ ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ വിഷ്ണു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്ക് ബൈക്കിൽ പോകുംവഴി ചൊവ്വാഴ്ച രാവിലെ മണീടുവെച്ചായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിൽനിന്ന് രക്ഷപ്പെടാനായി ബൈക്ക് വെട്ടിച്ചു. ഈ സമയം ബൈക്ക് റോഡിലെ കുഴിയിൽ വീണു. വിഷ്ണു ബൈക്കിൽനിന്ന് തെറിച്ചുവീണു. ചങ്കിടിച്ച് വീണതാണ് പരിക്ക് ഗുരുതരമാക്കിയത്.

ആരക്കുന്നത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുവിന്റെ അച്ഛൻ വിജയൻ ചെത്ത് തൊഴിലാളിയാണ്. അമ്മ സതി കുടുംബശ്രീ പ്രവർത്തകയും. ഏക സഹോദരി അയനയുടെ വിവാഹം രണ്ടാഴ്ച മുമ്പായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം ബുധനാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Exit mobile version