നഷ്ടത്തിലുള്ളപ്പോഴല്ല, പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കേണ്ടത് ലാഭത്തിലുള്ളപ്പോള്‍, അന്ന് എയര്‍ ഇന്ത്യ വിറ്റിരുന്നേല്‍ ഇത്രയും കോടിയുടെ തുക ഭാരമുണ്ടാവില്ലായിരുന്നു; സന്ദീപ് വാര്യര്‍

കോഴിക്കോട്: നഷ്ടത്തിലുള്ളപ്പോഴല്ല, മറിച്ച പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലുള്ളപ്പോഴാണ് വില്‍ക്കേണ്ടതെന്ന് ബി.ജെ.പി വക്താവായ സന്ദീപ് വാര്യര്‍. എയര്‍ ഇന്ത്യ ലാഭത്തിലായിരുന്നപ്പോള്‍ വിറ്റഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്തിന് ഇത്രയും കോടിയുടെ തുക ഭാരമുണ്ടാവില്ലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ബജറ്റുമായി ബന്ധപ്പെട്ട മീഡിയാവണിന്റെ ചര്‍ച്ചയിലാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം. പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലുള്ളപ്പോഴല്ല വിറ്റഴിക്കേണ്ടത്, ലാഭത്തിലുള്ളപ്പോഴാണ് നല്ല വില കിട്ടുക അപ്പോഴാണ് വിറ്റഴിക്കേണ്ടത്, സന്ദീപ് വാര്യര്‍ പറഞ്ഞു.

കുറച്ച് മുന്‍പ് എയര്‍ ഇന്ത്യ വലിയ ലാഭത്തിലായിരുന്നുവെന്നും അന്ന് അത് വിറ്റഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്തിന് ഇത്രയും കോടിയുടെ തുക ഭാരമുണ്ടാവില്ലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു. നഷ്ടത്തിലുള്ളപ്പോള്‍ വിറ്റ് കഴിഞ്ഞാല്‍ എയര്‍ ഇന്ത്യക്ക് സംഭവിച്ചതുപോലുള്ള നഷ്ടം രാജ്യത്തിനും സംഭവിക്കുമെന്നും രാജ്യത്തിന്റെ പണമാണ് നഷ്ടപ്പെടുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ബി.എസ്.എന്‍.എല്‍ വില്‍ക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി പറഞ്ഞിട്ട് വിറ്റില്ലെന്നും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും ചര്‍ച്ചയില്‍ ഇദ്ദേഹം പറയുന്നു. തിങ്കളാഴ്ചയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49ല്‍ നിന്ന് 74 ആക്കുമെന്നും ബി.പി.സി.എല്‍, ഐ.ഡി.ബി.ഐ ബാങ്ക്, രണ്ടു പൊതുമേഖല ബാങ്കുകള്‍, എല്‍.ഐ.സി എന്നിവ സ്വകാര്യവത്കരിക്കുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version