യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’യ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് വീക്ഷണം; വിശദീകരണം തേടി ചെന്നിത്തല

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’ ആരംഭിക്കാനിരിക്കെ ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം.

പാര്‍ട്ടി മുഖപത്രത്തില്‍, യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് പിഴവ് സംഭവിച്ചത്. ആശംസകളോടെ എന്നതിനു പകരം ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. പരസ്യം നല്‍കിയതിലെ തെറ്റ് ട്രോളന്‍മാര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. യാത്ര തുടങ്ങും മുമ്പുതന്നെ ഐശ്വര്യ കേരളയാത്ര ട്രോളുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

കേരളത്തെ സമ്പല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുക എന്ന സദുദ്ദേശത്തോടെയാണ് യുഡിഎഫ് ‘ഐശ്വര്യ കേരളയാത്ര’ നടത്തുന്നത്.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് അബദ്ധം പിണഞ്ഞത്. ആശംസകളോടെ എന്നതിനു പകരം ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് കുമ്പളയിലാണ് ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. 140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെയാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്.

പരസ്യത്തിലെ പാകപ്പിഴ മൂലം അതിനു മുന്നേ തന്നെ യാത്ര വാര്‍ത്തയായിരിക്കുകയാണ്. തുടങ്ങും മുന്നേ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചിരിപടര്‍ത്തുന്നുണ്ട്.

അതിനിടെ, പരസ്യത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരും രൂക്ഷമായി. താന്‍ നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്ന പരസ്യത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.

ഇത്തരമൊരു തെറ്റുവരുത്തിയതിന് പിന്നില്‍ എ ഗ്രൂപ്പാണെന്ന ആരോപണവും ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നു. എ ഗ്രൂപ്പ് നേതാവ് പിടി തോമസിനാണ് വീക്ഷണം പത്രത്തിന്റെ ചുമതല. ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും നടപടിയെടുക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചനയും അട്ടിമറിയുമുണ്ടെന്നാണ് വീക്ഷണം മാനേജ്മെന്റിന്റെ നിലപാട്. ജാഗ്രതക്കുറവുണ്ടായെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു.

Exit mobile version