സ്‌നേഹയുടെ കവിത വെളിച്ചമായി! കുഴൽമന്ദം ജിഎച്ച്എസിന് ‘നേരം പുലർന്നു’; സ്‌കൂൾ നിർമ്മിക്കാൻ ഏഴുകോടി അനുവദിച്ച് ധനമന്ത്രി

തിരുവനന്തപുരം: കേരള ബജറ്റ് അവതരണം ഇത്തവണ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആരംഭിച്ചത് സ്‌നേഹ എന്ന വിദ്യാർത്ഥിനിയുടെ കവിത ചൊല്ലിക്കൊണ്ടാണ്. കവിത ബജറ്റിൽ വരെ സ്ഥാനം പിടിച്ചത് മാത്രമല്ല ഇപ്പോൾ സ്‌നേഹയെ ആഹ്ലാദിപ്പിക്കുന്നത്. അവളുടെ സ്‌കൂളിന് വാടകക്കെട്ടിടത്തിൽ നിന്നും മോചനം ലഭിക്കാനും ഈ കവിത കാരണമായിരിക്കുകയാണ്.

ഏഴാംക്ലാസുകാരി സ്‌നേഹ പഠിക്കുന്ന സ്‌കൂളായ പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിന് പുതിയ കെട്ടിടം നിർമിക്കാൻ ഏഴുകോടി രൂപ നൽകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയെ അറിയിക്കുകയായിരുന്നു.

സ്‌നേഹ എഴുതിയ ‘നേരം പുലരുകയും സൂര്യൻ സർവതേജസ്സോടെ ഉദിക്കുകയും …” എന്നു തുടങ്ങുന്ന മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷ നൽകുന്ന വരികളാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചത്. പൊതുവിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികളുടെ പ്രതിനിധിയായാണ് സ്‌നേഹയെ മന്ത്രി അവതരിപ്പിച്ചത്.

പക്ഷെ, മിടുക്കിയായ സ്‌നേഹ ഉൾപ്പടെ അനേകം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിന്റെ അവസ്ഥ ശോചനീയമായിരുന്നു. സ്‌നേഹ പഠിക്കുന്ന പള്ളിക്കൂടത്തിന്റെ പരിതാപകരമായ അവസ്ഥ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. തുടർന്ന് സ്‌നേഹയുടെ സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് മന്ത്രിതന്നെ സ്‌നേഹയ്ക്ക് ഉറപ്പുനൽകി. ഇതിനു മുമ്പ് ബജറ്റ് ചർച്ചയിലും സ്‌നേഹയുടെ സ്‌കൂളിന്റെ ദുരവസ്ഥ പറഞ്ഞ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

വാടകക്കെട്ടിടത്തിലാണ് സ്‌നേഹയുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന് രണ്ടുവർഷംമുമ്പ് മൂന്നുകോടി സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ രൂപകല്പന തയ്യാറാക്കുന്നത് വൈകിയെന്ന് മന്ത്രി പറഞ്ഞു. കെട്ടിടം പണിയാൻ ഒന്നര ഏക്കർസ്ഥലവും സൗജന്യമായി കിട്ടിയിരുന്നു. ആദ്യം നൽകിയ മൂന്നുകോടിയുടെ ഭരണാനുമതി റദ്ദാക്കിയാണ് ഏഴുകോടി ഇപ്പോൾ അനുവദിച്ചത്.

വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് സർക്കാർ സ്‌കൂളുകളും നവീകരിക്കും സ്‌നേഹകാരണം നിർണായകമായ പ്രശ്‌നമാണ് സർക്കാരിന്റെ ശ്രദ്ധയിൽവന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 92 സ്‌കൂളുകൾ കേരളത്തിലുണ്ട്. ഈ കെട്ടിടങ്ങൾ ഉടമകൾ നന്നാക്കാത്തതിനാൽ തകർച്ചയിലാണ്. ഇവയെല്ലാം നവീകരിക്കാൻ പ്രത്യേക പരിപാടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version