‘ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ല’; കല്ലമ്പലത്തെ യുവതിയുടെ മരണത്തിലെ സംശയം തെളിയണമെന്ന് ഭര്‍ത്താവിന്റെ പിതാവ്

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്ത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും സംശയങ്ങള്‍ തെളിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടില്‍ ഏതെങ്കിലും രീതിയിലുള്ള തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് കല്ലമ്പനം മുത്താന സുനിതഭവനില്‍ ആതിരയെ (24) കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ച നിലയിലാണ് കണ്ടെത്തിയത്.

ആതിരയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ആതിരയുടെ അമ്മ നടത്തിയ തെരച്ചിലിലാണ് ആതിരയെ കണ്ടെത്തിയത്. കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു ആതിര. കുളിമുറി അടച്ചിട്ട നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു യുവതി. നവംബര്‍ 30 നായിരുന്നു ആതിരയുടെ വിവാഹം.

ഭര്‍ത്താവ് ഈ സമയം ഭര്‍ത്താവിന്റെ അച്ഛനുമായി ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. അതേസമയം യുവതിയുടെ ഭര്‍ത്താവ് നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.

Exit mobile version