ആവശ്യത്തിലേറെ ജോലി തിരക്കുള്ള പോലീസ് സ്‌റ്റേഷനുകളിൽ ചെന്ന് വെറുതെ ‘ഷോ’ കാണിക്കരുത്! തന്നെ തിരിച്ചറിയാത്ത പാറാവുകാരിക്ക് ‘പണി’ കൊടുത്ത ഐശ്വര്യയ്ക്ക് താക്കീത്

കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവ് നിൽക്കുകയായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിയെടുത്ത സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ താക്കീത്. സംഭവം വിവാദമായതോടെയാണ് ഡിസിപി ഐശ്വര്യ ഡോങ്‌റെയെ ആഭ്യന്തര വകുപ്പ് താക്കീത് ചെയ്തത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുത് എന്നാണ് മുന്നറിയിപ്പ്.

വിഷയം വലിയതോതിൽ ചർച്ചയാവുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് സർക്കാരിന് പതിവുപോലെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

കഴിഞ്ഞ ഞായറാഴ്ചയാണ് ഐശ്വര്യ മഫ്തിയിൽ എറണാകുളം നോർത്തിലുള്ള വനിത പോലീസ് സ്റ്റേഷനിൽ അടിയന്തര സന്ദർശനത്തിനെത്തുന്നത്. വാഹനം നോർത്ത് സ്റ്റേഷനു മുന്നിൽ പാർക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. ആരേയും കൂസാതെ അധികാര ഭാവത്തിൽ സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയ യുവതിയെ പാറാവുനിന്ന വനിത പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു.

ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തിൽ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലേ എന്ന് തിരിച്ചടിക്കുകയും പിന്നീട് വിശദീകരണം തേടുകയുമായിരുന്നു. വാഹനത്തിൽ വന്നതു കണ്ടില്ലെന്നും സിവിൽ വേഷത്തിലായതിനാൽ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ ഇവരെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ഇതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. അതേസമയം, കൊച്ചി സിറ്റി പോലീസിൽ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയർന്ന ഉദ്യോഗസ്ഥയെ എങ്ങനെ തിരിച്ചറിയുമെന്നാണ് പോലീസുകാർ ചോദിക്കുന്നത്. സാധാരണ നടത്താറുള്ള പരേഡുപോലും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല, പിന്നെങ്ങനെയാണ് സിവിൽ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥയെ മനസിലാകുക എന്നാണ് പോലീസുകാരുടെ ചോദ്യം.

പോലീസ് സ്‌റ്റേഷനിൽ നിന്നും കുറച്ചുമാറി പാർക്കു ചെയ്ത വാഹനം വനിതാ പോലീസ് സ്റ്റേഷനിലെ പാറാവുകാരി കാണാനുള്ള സാധ്യത വളരെ കുറവാണ്. കുറച്ച് ഉള്ളിലായാണ് വനിത സ്റ്റേഷനിലെ പാറാവുകാർ നിൽക്കുന്നത്. അതുകൊണ്ടു തന്നെ അൽപം മാറി പാർക്കു ചെയ്ത് ഇറങ്ങി വരുന്ന മേലുദ്യോഗസ്ഥയെ തിരിച്ചറിയണമായിരുന്നു എന്ന ഡിസിപിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ സഹപ്രവർത്തകർ പ്രതികരിക്കുന്നു.

കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദ വിവരങ്ങൾ ആരാഞ്ഞ ശേഷം അകത്തു പ്രവേശിപ്പിക്കുന്നത് അഭിനന്ദിച്ചിരുന്നെങ്കിൽ ഡിസിപിയെ എല്ലാവരും അംഗീകരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. പകരം കൊച്ചിയിൽ ചുമതലയേറ്റത് എല്ലാവരെയും അറിയിക്കുന്ന രീതിയിൽ നടത്തിയ ഷോ കുറച്ചു കടന്നകൈയ്യായി പോയെന്നാണ് പോലീസിനകത്തെ പൊതു സംസാരം.

Exit mobile version