ജോളിയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആളൂര്‍; അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടില്ലെന്ന് ജോളിയും

Adv. BA Aloor | Bignewslive

കൂടത്തായി: കൂടത്തായി കൊലക്കേസ് പ്രതിയായ ജോളി ജോസഫിന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി എത്തിയ അഡ്വ. ബിഎ ആളൂരിന്റെ അപേക്ഷയില്‍ കോടതി വിശദീകരണം തേടി. ജയില്‍ സൂപ്രണ്ടിനോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഇങ്ങനെയൊരു അപേക്ഷ നല്‍കാന്‍ ജോളി ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നാണ് വീശദീകരണം തേടിയിരിക്കുന്നത്.

ജോളിയുടെ സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ജയില്‍ അധികൃതരുടെ കൈവശമുണ്ടോയെന്നും കോടതി ആരാഞ്ഞു. അതേസമയം, അങ്ങനൊയൊരു അപേക്ഷ ജോളി നല്‍കിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആളൂരിന്റെ അപേക്ഷ നിയമപരമല്ലെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈാര്യം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിലാണ് ആളൂര്‍ കോടതിയെ സമീപിച്ചത്. ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് ആളൂര്‍ പറയുന്നത്. കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിക്ക് ലഭിക്കാനുള്ളത്. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ അനുമതി നല്‍കണമെന്നാണ് ആളൂര്‍ തന്റെ അപേക്ഷ നല്‍കിയിരിക്കുന്നത്.

സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജയില്‍ ജീവനക്കാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നും ആളൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോളി പറയുന്ന കാര്യങ്ങള്‍ പോലീസ് അറിയുന്നുണ്ടെന്നാണ് ആളൂരിന്റെ പരാതി.

Exit mobile version