വിസ്മയ കേസ്: ആളൂര്‍ വാദിക്കേണ്ടെന്ന് കിരണ്‍കുമാര്‍, വക്കാലത്ത് ഒഴിയാതെ ആളൂരും

കൊല്ലം: ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയയുടെ മരണത്തില്‍ ജയിലിലായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യാഴാഴ്ച കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

കിരണ്‍കുമാര്‍ അഭിഭാഷകനെ മാറ്റാന്‍ അനുവാദം തേടിയിരുന്നെങ്കിലും നേരത്തെ വക്കാലത്ത് ഏറ്റെടുത്ത ബിഎ ആളൂര്‍ വക്കാലത്ത് ഒഴിഞ്ഞില്ല, ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

പ്രതിയുടെ അഭിഭാഷകനായി പ്രതാപചന്ദ്രന്‍ ഹാജരാകുകയും ബിഎ ആളൂരിനെ അഭിഭാഷക സ്ഥാനത്തുനിന്ന് പ്രതി ഒഴിവാക്കിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച പ്രതിഭാഗം അഭിഭാഷകന്‍ പുതിയ വക്കാലത്ത് സമര്‍പ്പിച്ചു. എന്നാല്‍, ബി.എ. ആളൂരും കിരണിനുവേണ്ടി ഓണ്‍ലൈനില്‍ ഹാജരായി. പ്രതി വേണ്ടെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്ന് ആളൂര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ജില്ല സെഷന്‍സ് ജഡ്ജി ജയകുമാര്‍ ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version