പക്ഷിപ്പനി 50,000 പക്ഷികളെ വരെ ബാധിക്കാന്‍ ഇടയുണ്ട്, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും മന്ത്രി കെ രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു. കര്‍ഷകര്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി 50,000 പക്ഷികളെ വരെ ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് രണ്ട് ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം.

കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവിന് കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളര്‍ത്തു പക്ഷികളെയും ഇതുവരെ ദ്രുതകര്‍മ്മ സേന കൊന്നു. ആലപ്പുഴയിലും വളര്‍ത്ത് പക്ഷികളെ നശിപ്പിക്കാന്‍ തുടങ്ങി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.

Exit mobile version