ചിട്ടി നടത്തി തകര്‍ന്നു, ലക്ഷങ്ങളുടെ കടക്കാരനായി, പണം തരാമെന്ന് കടക്കാരോട് പറഞ്ഞെങ്കിലും വാക്ക് പാലിക്കാനായില്ല; ഒടുവില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ച് നാലംഗ കുടുംബം

കൊച്ചി: നാലംഗ കുടുബത്തിന്റെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. കൊച്ചിയിലാണ് സംഭവം. പെരുമ്പാവൂര്‍ ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന്റെ മകന്‍ ബിജു (46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്പിളി (39) മകള്‍ ആദിത്യ (15) മകന്‍ അര്‍ജുന്‍(13) എന്നിവരെയാണു വീടിനകത്തു രണ്ടു കയറുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പണം ലഭിക്കേണ്ടവര്‍ ഇന്നു രാവിലെ വീട്ടിലെത്താനായിരുന്നു ചേലാമറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ബിജു കടക്കാരോടെല്ലാം പറഞ്ഞിരുന്നതത്രെ. ഡിസംബര്‍ 31നകം എല്ലാവര്‍ക്കും പണം നല്‍കാമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ വാക്കു പാലിക്കാന്‍ ബിജുവിന് കഴിഞ്ഞില്ല.

ഇതോടെ പുതിയൊരു വര്‍ഷം വരുന്നതു കാത്തു നില്‍ക്കാതെ കുടുംബത്തോടൊപ്പം മരണം തിരഞ്ഞെടുക്കുകയായിരുന്നെന്നു സമീപവാസികള്‍ പറയുന്നു. പ്രദേശത്ത് ചിട്ടി നടത്തി പൊട്ടിയതാണ് ഇദ്ദേഹത്തെ വലിയ കടക്കാരനാക്കിയതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

നാട്ടുകാരുടെ കൈയില്‍നിന്നുള്‍പ്പടെ ഇയാള്‍ക്ക് ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു. വീടിന്റെ ഹാളിലെ ഹുക്കില്‍ പിതാവും മകനും, ബെഡ് റൂമിലെ ഹുക്കില്‍ അമ്മയും മകളും ഓരോ കയറുകളുടെ ഇരുഭാഗങ്ങളിലുമായി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിന്റെ ചുമരില്‍ മൂന്നു സ്ഥലങ്ങളില്‍ തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാന്‍ അനുവദിക്കരുത് എന്ന് എഴുതി വച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Exit mobile version