കട്ടപ്പന: ഗുരുതരമായി പനി ബാധിച്ച് രണ്ടു ആശുപത്രികളിൽ ചികിത്സ തേടിയിട്ടും പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ശേഷം, മരിച്ച നാലുവയസുകാരിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഒരുക്കം നടത്തുന്നതിനിടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ കണ്ണീരിനൊപ്പം ആശങ്കയും ഉയർന്നു. കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇതോടെ ബന്ധുക്കളിലും നാട്ടുകാരിലും ആശങ്ക പടർത്തിയിരിക്കുകയാണ്.
കൊച്ചുതോവാള നിരപ്പേൽക്കട ചെറ്റയിൽ ബിനോയിയുടെ മകൾ ജോബിനയാണ് (4) പനി ബാധിച്ച് ചികിത്സക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. തിങ്കളാഴ്ച രാവിലെ മൃതദേഹം കൊച്ചുതോവളയിലെ വീട്ടിൽ എത്തിച്ച് സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതരുടെ സന്ദേശമെത്തിയത്.
പനി ബാധിച്ച ജോബിനയെ ആദ്യം ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ കഴിഞ്ഞ 12ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സ തുടർന്നെങ്കിലും രോഗത്തിനു കാര്യമായ ശമനം ഉണ്ടായില്ല. ഇതേതുടർന്ന് കഴിഞ്ഞ ഞായറാഴ്ച കോവിഡ് പരിശോധനക്ക് സ്രവം എടുത്തു പരിശേധനയ്ക്ക് അയച്ചു.
പിന്നാലെ 28ന് പുലർച്ചെയോടെ കുട്ടി മരിച്ചു. കോവിഡ് സംബന്ധിച്ച് സൂചനകളൊന്നനും ഇല്ലാതിരുന്നതിനെ തുടർന്ന് മൃതദേഹം വീട്ടിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഏതാനും സമയം കഴിഞ്ഞപ്പോഴാണ് പരിശോധനഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചത്. പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആളുകൾക്ക് കർശന നിർദേശങ്ങളും നൽകി. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചകഴിഞ്ഞ് സംസ്‌കാരം നടത്തി. ജോമോളാണ് മാതാവ്. സഹോദരി: ജോബിറ്റ.