ഇനി ലക്ഷ്യം ഐപിഎസ്, രാഷ്ട്രീയവും പഠനവും ഒരുമിച്ച് കൊണ്ട് പോകും; ഭാവി പരിപാടികള്‍ തുറന്ന് പറഞ്ഞ് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുകയാണ് 21 കാരിയായ ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരത്തെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സിപിഐഎം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിനി കൂടിയാണ്.

ആര്യയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങള്‍. പലര്‍ക്കും അറിയാനുള്ള ആര്യ രാഷ്ട്രീയവും പഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുമെന്നാണ്. എന്നാല്‍ അത് തനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തോന്നുന്നില്ലെന്ന് ആര്യ നിസ്സംശയം പറയുന്നു.

ബിഎസ്സി പഠനം പൂര്‍ത്തിയാക്കി എംബിഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷന് ചേരണം. തുടര്‍ന്ന് സിവില്‍ സര്‍വ്വീസ് എഴുതണം. ഇതില്‍ തന്നെ ലക്ഷ്യം ഐപിഎസാണെന്ന് ആര്യ പറയുന്നു. ഇതുവരേയും സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം പഠനവും മുന്നോട്ട് പോയിട്ടുണ്ട് ഇനിയും അതിപോലൊക്കെ മുന്നോട്ട് പോകുമെന്ന് ആര്യവ്യക്തമാക്കി.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്യയുടെ പ്രതികരണം. സുഹൃത്തുക്കളുടേയും അധ്യാപകരുടേയും പിന്തുണയുണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്ലാവരും വിളിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്നും ആര്യ പറയുന്നു.

രാഷ്ട്രീയവും പഠനവും ഒരുമിച്ച് കൊണ്ട് പോകുന്നത് വ്യക്തിയെന്ന നിലയില്‍ തന്റെ മുന്നോട്ടുള്ള ജീവിതത്തിനും ആവശ്യമാണല്ലോയെന്നും ആര്യ ചോദിക്കുന്നു. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.

Exit mobile version