പരീക്ഷ കഴിഞ്ഞു, അടുത്ത മുഹൂര്‍ത്തത്തില്‍ പാര്‍വ്വതി പരിണയം..! അങ്ങനെ പരീക്ഷയും മാംഗല്യവും മംഗളമായി

ചെങ്ങന്നൂര്‍: പരീക്ഷയ്ക്ക് ഇരിക്കുന്ന ഈ സുന്ദരി കൊച്ചിന്റെ വിവാഹം ആണ്. പരീക്ഷ കഴിഞ്ഞിട്ടുവേണം ശ്രീപാര്‍വതിക്ക്, തന്റെ പ്രിയതമന്റെ അടുത്ത് എത്താന്‍. അടുത്ത മുഹൂര്‍ത്തത്തിലെ താലികെട്ടിനായി അര്‍ജുന്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് കാത്തിരിക്കുന്നു.

തൊട്ടതിരുവല്ല മാക്ഫാസ്റ്റ് കോളജിലെ പരീക്ഷാഹാളില്‍ നിന്നു ശ്രീപാര്‍വതി എത്തിയതു ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ കതിര്‍ മണ്ഡപത്തിലേക്കാണ്. ബിജെപി സംസ്ഥാന സമിതിയംഗവും ഓയില്‍പാം ഇന്ത്യ ഡയറക്ടറുമായ പ്രയാര്‍ പാണ്ടനാട് മൂലവീട്ടില്‍ കെഎസ് രാജന്റെയും ബിനു രാജന്റെയും മകളാണു ശ്രീപാര്‍വതി.

ശ്രീപാര്‍വതിയുടെ വിവാഹം 6 മാസം മുമ്പ് തീരുമാനിച്ചുറപ്പിച്ചതാണ്. എംസിഎ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായാണ് ശ്രീപാര്‍വതി. പരീക്ഷ മേയില്‍ നടക്കേണ്ടതാണ്, പക്ഷേ വൈകി… വിവാഹം മാറ്റിവയ്ക്കാനും കഴിയില്ല. പരീക്ഷ എഴുതിയ ശേഷം മണ്ഡപത്തിലെത്താമെന്ന നിബന്ധനയ്ക്കു വരനും വീട്ടുകാരും സമ്മതം മൂളിയതോടെ പരീക്ഷയും കല്യാണവും മംഗളമായി നടന്നു.

9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. 11..40 നും 12.05 നും മധ്യേ ആയിരുന്നു മുഹൂര്‍ത്തം. പരീക്ഷാഹാളില്‍ നിന്നു 11 മണി കഴിഞ്ഞപ്പോഴേ ശ്രീപാര്‍വതി ഇറങ്ങി. എംസിഎയുടെ എംജി സര്‍വകലാശാല പരീക്ഷയില്‍ കഴിഞ്ഞ 3 സെമസ്റ്ററിലും ഒന്നാമതായിരുന്നു ശ്രീപാര്‍വതി.

Exit mobile version